Friday, December 13, 2013

നിമിത്തം

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: കഥാതന്തു അടിച്ചുമാറ്റിയതാണ്...

ഒരു സായാഹ്നത്തിൽ സുഹൃത്തുക്കളായ രാജേഷും, പീറ്ററും കണ്ടുമുട്ടി. ജോലിത്തിരക്കുകളും, കുടുംബ പ്രശ്നങ്ങളും ഇരുവരെയും ക്ഷീണിതരാക്കിയിരുന്നു.  

'എനിക്കിതിൽ നിന്നുമൊക്കെയൊന്നു മാറി നിൽക്കണം. കുറെക്കാലമായില്ലേ ഒരു യാത്രയൊക്കെ പോയിട്ട്. നമുക്ക് പോയാലോ?' രാജേഷിൻറെ കണ്ണുകൾ പീറ്റെറിലേക്ക്.

ക്ഷീണിതമായ രണ്ടു ജോഡി കണ്ണുകൾ പരസ്പരം നോക്കി.  പീറ്റെറിൻറെ കണ്ണുകൾ വികസിച്ചു. 'അളിയാ എങ്ങോട്ട് ? '

'മനസ്സും, ശരീരവും തണുത്തു പണ്ടാരമടങ്ങട്ടെ. മൂന്നാറിലേക്ക് വിട്ടാലോ?' രാജേഷും കണ്ണുകൾ വികസിപ്പിച്ചു തുടങ്ങി.

'എടളിയാ വണ്ടി... വിടളിയാ മൂന്നാറിലോട്ടു...'

രണ്ടു പേരേയും വഹിച്ചുകൊണ്ട് പീറ്റെറിൻറെ റോയൽ എൻഫീൽഡ് മൂന്നാറിലേക്ക്...

പ്രകൃതിഭംഗി ആവോളം രസിച്ചുകൊണ്ടുള്ള യാത്ര അവരെ ഉണ്മേഷമുള്ളവരാക്കി. 

പ്രകൃതിയെ നിദ്രയിലേക്കു ക്ഷണിച്ച് സുര്യശോണിമ മങ്ങിത്തുടങ്ങി. മേമ്പൊടിക്കു മൂടൽമഞ്ഞും.  വണ്ടി മാട്ടുപ്പെട്ടിയിൽ എത്തുമ്പോഴേക്കും മൂടൽമഞ്ഞ് അസഹ്യമായി. മുന്നോട്ടുള്ള വഴിയൊന്നും കാണുന്നില്ല. പോരാത്തതിനു ഇനിയുള്ള വഴിയിൽ രാത്രികാലങ്ങളിൽ കാട്ടാനശല്യവും ഉണ്ടത്രേ !

ഇന്നിനി ഇവിടെയെവിടേലും തങ്ങിയിട്ടു നാളെ രാവിലെയാകാം യാത്രയെന്നവർ തീരുമാനിച്ചു. 

ചുറ്റുവട്ടത്തൊന്നും താമസസൗകര്യം കണ്ടെത്താൻ പറ്റിയില്ല. റോഡ്‌സൈഡിൽ രാത്രി കഴിച്ചുകൂട്ടുക ചിന്തിക്കാൻപോലും പറ്റില്ല തന്നെ. എന്തു  ചെയ്യും?... മനസ്സും, ശരീരവും തണുത്തു പണ്ടാരമടങ്ങാൻ വന്നിട്ടു എന്നെന്നേക്കുമായി മനസ്സും, ശരീരവും തണുത്തു പണ്ടാരമങ്ങുമോ?

തണുപ്പു ശരീരത്തിലേക്കു അരിച്ചിറങ്ങാൻ തുടങ്ങി. ക്ഷീണിതമായ രണ്ടു ജോഡി കണ്ണുകളും ഒരിക്കൽകൂടെ ഒരുമിച്ചു വികസിച്ചു. കുറച്ചു ദൂരെയുള്ള വീട്ടിൽ നിന്നുമൊരു പ്രകാശം.  

രണ്ടുപേരും പ്രതീക്ഷയുടെ പ്രകാശത്തെ ലക്ഷ്യമാക്കി നീങ്ങി. അടുക്കുന്തോറും സാമാന്യം വല്ല്യൊരു വീടും, വീട് സ്ഥിതി ചെയ്യുന്ന വല്ല്യ കൊമ്പൌണ്ടും വ്യക്തമായിത്തുടങ്ങി. അടച്ചുപൂട്ടിയ ഗേറ്റ് ഒട്ടും അമാന്തിക്കാതെ ചാടിക്കടന്നു. മാർഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം...

ഒരുവിധം സിറ്റൌട്ടിലെത്തി കൊള്ലിംഗ്ബെൽ അമർത്തി. നാൽപ്പതിനോടടുപ്പിച്ചു പ്രായമുള്ള കാണാൻ ചന്തമുള്ളയൊരു സ്ത്രീ പരിഭ്രാന്തിയോടെ വാതിൽതുറന്നു.

'എന്തു വേണം ?'

'ഞങ്ങൾ മൂന്നാറിലേക്കുള്ള വഴിയാണ്. മഞ്ഞു കാരണം ഇന്നു യാത്ര നിറുത്തേണ്ടിവന്നു. അടുത്തെങ്ങും താമസസൗകര്യം കാണുന്നില്ല'

'ഇവിടെയെങ്ങും അങ്ങിനെ സ്ഥലമില്ല. ഇനി താമസസൗകര്യം അങ്ങ് അടിവാരത്തേയുള്ളൂ...' സ്ത്രീ പറഞ്ഞു.

'മഞ്ഞു കാരണം യാത്ര ചെയ്യാൻ പറ്റുന്നില്ല. ഇന്നു രാത്രി ഇവിടെ തങ്ങാൻ സൗകര്യം തന്നിരുന്നേൽ നന്നായിരുന്നു.'

വീട്ടുടമസ്ഥയുടെ മുഖം സഹതാപം കൊണ്ടു മങ്ങിയെങ്കിലും മറുപടി രണ്ടുപേരെയും നിരാശപ്പെടുത്തി. 

'നിങ്ങളുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു... ഈ വലിയ വീട്ടിൽ ആവശ്യത്തിനു സൌകര്യവുമുണ്ട്... പക്ഷേ... (ഒരു നെടുവീർപ്പിനു ശേഷം)... എൻറെ ഭർത്താവ് ഈയിടക്ക് മരണപ്പെട്ടു.. ഇപ്പോൾ ഞാൻ മാത്രമാണിവിടെ..നിങ്ങൾ രണ്ടു പുരുഷന്മാരിവിടെ താമസിച്ചാൽ നാട്ടുകാരൊക്കെയെന്തു കരുതുമെന്നു ഞാനാശങ്കപ്പെടുന്നു...'

ഇനിയെന്ത് എന്ന ഭാവത്തിൽ പീറ്റർ രാജേഷിനെ നോക്കി. ആ നോട്ടം വീടിനു പുറത്തെ ചായ്പ്പിൽ ഉടക്കി. അതിനു ശേഷം വീട്ടുടമസ്ഥയോട്...

'നിങ്ങൾ പറയുന്നതു ശരിതന്നെ. പക്ഷെ ഞങ്ങൾക്കു വേറൊരു മാർഗ്ഗവുമില്ല. ഇന്നു രാത്രിയീ ചായ്പ്പിൽ കഴിയാൻ അനുവദിക്കാമോ? നേരം വെളുക്കുന്നതിനു മുൻപു ഞങ്ങൾ പൊയ്ക്കോളാം'

കുറച്ചു നേരത്തെ മൌനത്തിനു ശേഷം വീട്ടുടമസ്ഥ സമ്മതിച്ചു. വാതിലടക്കാൻ പോകുന്ന വീട്ടുടമസ്ഥയോടു പീറ്റർ 'ഭവതിയുടെ പേരെന്താണ്?'

ഒരു മന്ദസ്മിതത്തോടെ 'സൂസൻ'.

'വളരെ നന്ദി സൂസൻ. ശുഭരാത്രി.'

തണുത്ത രാത്രി ചായ്പ്പിൽ കഴിച്ചുകൂട്ടി നനുത്ത പ്രഭാതത്തിൽത്തന്നെ രണ്ടുപേരും മൂന്നാറിലേക്ക് പോയി. മനോഹരമായ രണ്ടു ദിവസങ്ങൾ അവിടെയുല്ലസിച്ചു മനസ്സിനെ ശാന്തമാക്കി വീണ്ടും ജീവിതത്തിൻറെ തിരക്കുകളിലേക്ക്.

കാലം കടന്നു പോയി. കൃത്യം 9 മാസം കഴിഞ്ഞപ്പോൾ പീറ്ററിനു ഒരു ലെറ്റർ. അതിൻറെ പുറത്തെഴുതിയ അഡ്രസ്‌ അയാളെ അത്ഭുതപ്പെടുത്തി!!!

'From Soosan's Advocate'

ഓർമ്മകൾ പിറകിലേക്കു പോയി. മനസ്സു കുഴഞ്ഞുമറിയുന്നു. പൊടുന്നനെ മൊബൈലിൽ രാജേഷിനോട്.

'ഡേയ്... നീയെവിടെ? വേഗമിങ്ങു വാ... ഒരു അത്യാവശ്യം കാര്യം ചോദിക്കാനുണ്ട്'

രാജേഷ്‌ ഓടിക്കിതച്ചുകൊണ്ടെത്തി. 'എന്താനിഷ്ടാ?'

'നിനക്ക് സൂസനെ ഓർമ്മയുണ്ടോ?

'സൂസനാ? യേത് സൂസൻ?'

'ഡേയ്... നമ്മളന്നു മൂന്നാറിൽ പോയപ്പോൾ താമസിച്ച വീട്ടിലെ സ്ത്രീ...'

'ഓഹ് യെസ്... ഓർമയുണ്ട്... അതിനെന്താ ഇപ്പൊ?'

'നീ സത്യം പറയണം. അന്നു നമ്മൾ ഉറങ്ങിക്കഴിഞ്ഞു രാത്രിയിൽ  നീയെഴുന്നേറ്റു വല്ലോടത്തും പോയാരുന്നോ?'

'എന്തോന്നെടാ പീറ്ററെ നീ പറയുന്നേ? ഞാനെവിടെ പോകാൻ?' പീറ്ററിനു മുഖം കൊടുക്കാതെ രാജേഷ്‌.

'അതല്ല... നീ പോയിരുന്നു... സൂസനെ കാണാൻ.. സത്യം പറ...'

രാജേഷിൻറെ മുഖം വിളറി.

'അത്പിന്നെ.. ഞാൻ... ഞാൻ പോയിരുന്നു... '

'എന്നിട്ട് ?'

'സൂസൻറെ ബെഡ്രൂമിലേക്ക് കയറിപ്പറ്റി.'

'എന്തിന് ??? ആ പോട്ടെ... എന്നിട്ടു ?

'എന്നിട്ടൊന്നുമില്ല... സത്യം... ഞാൻ തിരിച്ചു പോന്നു'

'ഉറപ്പ് ???'

'ഉറപ്പാണെടെ...'

'നീയെന്തോ എന്നിൽനിന്നും മറയ്ക്കുന്നുണ്ട്‌...'

'ഇല്ല പീറ്റർ...' വീണ്ടും  മുഖം കൊടുക്കാതെയുള്ള ഉത്തരം.

സന്ദേഹത്തിൻറെ കണ്ണുകളുമായി പീറ്റർ.

'ഇനി ഞാനോന്നുമൊളിക്കുന്നില്ല... ഒരു ദുർബല നിമിഷത്തിൽ... ഞാനും, അവരും.... മ്ഹും...ങും..'

'തന്നേ? ഒള്ളത് തന്നേ ? പീറ്റർ അവിശ്വസനീയതയോടെ...

'തന്നെടെ തന്നെ.... ' ഒരു കള്ളച്ചിരിയോടെ രാജേഷ്‌.

'അതിരിക്കട്ടെ.. ആ സമയത്ത് നീയെൻറെ പേരു വല്ലതും പറഞ്ഞാരുന്നോ?

രാജേഷിൻറെ മുഖം വീണ്ടും വിളറി.

'ഞാനോ? നിൻറെ പേരോ? എന്തിനു???'

'അത് തന്നെയാ എനിക്കുമറിയെണ്ടേ.. എന്തിനു?'

'അത്... ആദ്യം ഞങ്ങൾ രണ്ടുപേരും കുറച്ചുനേരം സംസാരിച്ചിരുന്നു... എന്നെപ്പറ്റിയും, ജോലിയെപ്പറ്റിയുമൊക്കെ സൂസൻ ചോദിച്ചു.  പരിഭ്രാന്തിയിൽ നിൻറെ പേരാ പറഞ്ഞു പോയേ... ക്ഷമിക്കെടാ...' കുറ്റവാളിയെ പോലെ തല കുനിച്ചു രാജേഷ്‌ നിന്നു...

ഒരു നിശബ്ദത ഇരുവർക്കുമിടയിൽ തളംകെട്ടി.

'ഇതെന്താ നിൻറെ  കയ്യിൽ?' ലെറ്റർ ശ്രദ്ധിച്ച രാജേഷ്‌.

'സൂസൻറെ അഡ്വക്കേറ്റ് അയച്ചതാ... ' പീറ്റർ രാജേഷിനു നേരെ നീട്ടി.

ദൈവമേ ഞാൻ കാരണം പീറ്റർ കുഴപ്പത്തിലായല്ലോ...ഒന്നും വേണ്ടായിരുന്നു... തികട്ടി വന്ന കുറ്റബോധത്തോടെ രാജേഷ്‌ കത്ത് തുറന്നു വായിച്ചു.

'പ്രിയപ്പെട്ട പീറ്റർ,

            കുറച്ചു ദിവസങ്ങൾക്കു മുൻപ് സൂസൻ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. സൂസൻറെ അന്ത്യാഭിലാഷപ്രകാരം അവരുടെ വീടും, വസ്തു വകകളും താങ്കളുടെ പേരിലേക്ക് മാറ്റിയതായി അറിയിക്കാൻ താല്പര്യപ്പെടുന്നു...'

എന്ന്,

സൂസൻറെ അഡ്വക്കേറ്റ്. '

---------------------------------------------------------------------------

ഡും... ഡും... ഡും... കിളിപോയി......
 

Thursday, November 14, 2013

ടീം ലഞ്ച്!!!

കൂതറ ഭക്ഷണവും, എന്തരപ്പീ വിളികളും നിറഞ്ഞ തിരോന്തോരം കാണ്ഡം ജീവിതത്തിൽ കഴിഞ്ഞെന്നാശ്വസിച്ച നാളുകളിൽ വീണ്ടുമൊരു വിളി...

ബുദ്ധികൊണ്ട് സായിപ്പിനെവരെ ചുരുട്ടി സോഫ്റ്റാക്കുന്നവർക്കു ബുദ്ധിക്കു പഞ്ഞമില്ലേലും, കുരുട്ടുബുദ്ധി വേണ്ടിവന്നപ്പം  ഞങ്ങളെ വിളിച്ചതാ... തിരോന്തോരം ടെക്നോപാർക്കിൽ മറ്റൊരു കമ്പനിയിൽ ഓണ്‍സൈറ്റ്... ഞാനും, സന്ദീപ് ഭായിയും...

കമ്പനി മലയാളിയുടെതാണെങ്കിലും, ഞങ്ങളുടെ പ്രൊജക്റ്റ്‌ മാനേജ് ചെയ്യുന്നതൊരു തമിഴ്പേശും  മനിതൻ...പേര് റേഷൻ(റോഷൻ അല്ല...റേഷൻ തന്നെ)... കാണാനും ഒരു റേഷനരി ലുക്ക്! മുഴുവൻ പേര് ഇതല്ല...പക്ഷെ പേര് ലോപിച്ചാൽ ഇങ്ങനെയിരിക്കും... ചെന്നെയിൽ ഇരിക്കേണ്ട അങ്ങേരു ഇവിടെ വന്നിരിക്കുവാ, ഞങ്ങളെ പണിയെടുപ്പിക്കാൻ!!!

എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞില്ലേലും, എങ്ങിനെയാണു ചെയ്യേണ്ടതെന്നു പറഞ്ഞില്ലേലും, എന്താ സംഭവമെന്നു അങ്ങേർക്കു അറിയില്ലേലും ഇടക്കിടക്കു പറഞ്ഞോണ്ടിരിക്കും...

'എവരി ടാസ്ക് ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' !!!

ഞെട്ടിയ ഞങ്ങൾ അങ്ങേരോട്...

'സാർ... എതു ടാസ്ക്???'

ക്രൂദ്ധനായി ഞങ്ങളെ നോക്കി അങ്ങേരു വീണ്ടും...

'എവരി ടാസ്ക് ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' !!!

ഒരുമാതിരി 'പോയി ടാസ്കി വിളിയെടാ' ലൈൻ...

ഇനിയിപ്പോ ലങ്ങേരോടു സച്ചിനെപ്പോ കളിനിറുത്തുമെന്നൊ, ചാന്ദ്രയാൻ എപ്പോ  ഭ്രമണപഥത്തിലെത്തുമെന്നൊ ചോദിച്ചാലും ലങ്ങേരു പറയും...

'എവരി ടാസ്ക് ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' !!!

ഉവ്വ! കമ്പ്ലീറ്റ്‌ ചെയ്തേക്കാം...

അങ്ങിനെ ടാസ്ക് ഒന്നുമില്ലേലും, ഞങ്ങൾ ഏൻഡ് ഓഫ് ദി ഡേ ജ്വാലികൾ പ്രൊജക്റ്റ്‌ലീഡറുടെ സഹായത്തോടെ  (സഹായമെന്നു പറഞ്ഞാൽ കേവലം 90% പുള്ളിക്കാരിയും, ബാക്കി മുഴുവനും ഞങ്ങളും) തീർത്ത് ഒരാഴ്ച കൊണ്ട് മരണവര (ഡെഡ് ലൈൻ) മീറ്റ്‌ ചെയ്തു. ഞങ്ങളുടെ ജ്വാലി 'ക്ഷ' ബോധിച്ച മാനേജർ കുറച്ചുകൂടി ഫ്രീയായി പെരുമാറാൻ തുടങ്ങി...

ഉച്ചയോടടുത്തപ്പോൾ ചാറ്റ് വിൻഡോവിൽ മാനേജർ...

'അനൂപ്‌.. വാട്ട്‌ ഈസ്‌ ദി പ്ലാൻ ഫോർ ദി ലഞ്ച് ???'

ദൈവമേ... പ്ലാൻ പോലും... ആ വാക്കു പറഞ്ഞാൽ, തൊട്ടു പുറകെ 'ഇറ്റ്‌ ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' പറയും... അപ്പൊ ലഞ്ച് ഉച്ചക്ക് കഴിക്കാൻ പറ്റൂലെ? 

'പ്ലാൻ ഒന്നുമില്ല സാർ... ' ഞാൻ റിപ്ലെ കൊടുത്തു...

'ഗുഡ്... ദെൻ വീ വിൽ ഹാവ് ലഞ്ച് റ്റുഗെതർ... ലെറ്റ്‌ അസ്‌ ഹാവ് എ ടീം ലഞ്ച്...'

'സെറ്റ്...' ഒട്ടും അമാന്തിക്കാതെ  ആ ഓഫെറിനു കൈ കൊടുത്തു... സാധാരണ പ്രൊജക്റ്റ്‌ മുഴുവനാക്കിയാൽ മാത്രം കിട്ടാറുള്ള ടീം ലഞ്ച് ഇപ്പോഴേ തരാംപോലും... ഞങ്ങളുടെ ജ്വാലികൾ  തമ്പുരാന്  അത്രയ്ക്കങ്ങട്  ബോധിച്ചിരിക്ക്ണ്!!!

ഭഗവാൻ.. തേരി  മായാ ...

അപ്രതീക്ഷിതമായ ഓഫെറായത് കൊണ്ടു, ഉച്ചഭക്ഷണം കൊണ്ടു വന്ന പ്രൊജക്റ്റ്‌ലീഡർ തൻറെ ഭക്ഷണ കിറ്റ്‌ എടുത്തു അടുത്തുള്ള രാജേഷിനു ദാനം ചെയ്തു... 'എടുത്തു ഉള്ളേ തള്ളഡേ... ഞങ്ങൾക്ക് ടീം ലഞ്ച് ഉണ്ട്...' ഇതും പറഞ്ഞു ടീം ലഞ്ച് ഇല്ലാത്ത ഹതഭാഗ്യനു നേരെ ലേശം പുച്ഛം വാരിവിതറാനും മറന്നില്ല...

അങ്ങിനെയെല്ലാവരും ലഞ്ചാൻ വേണ്ടി ഫുഡ്‌ കോർട്ട് ലക്ഷ്യമാക്കി റേഷൻ തെളിച്ചവഴിയേ നീങ്ങി...

'എന്തിനാണു  സാർ ടീം ലഞ്ച്?' ഞാൻ കുശലം ചോദിച്ചു...

'പൊങ്കൽ വരികയല്ലേ... ' റേഷൻ കാരണം വ്യക്തമാക്കി...

പോകുന്ന വഴി റേഷൻ തൻറെ തനിനിലവാരം കാണിച്ചു തുടങ്ങി..

'അനൂപ്‌.. ഇഡ്ഡലിയും, പൊങ്കലും തമ്മിലുള്ള വ്യത്യാസം എന്താണ്'

കൈ മലർത്തിയ എനിക്ക് അദ്ദേഹം ഉത്തരം പറഞ്ഞു തന്നു...

'പൊങ്കലിനു അവധി ഉണ്ട്...എന്നാൽ ഇഡ്ഡലിക്ക് അവധി ഇല്ല.. '

അതുംപറഞ്ഞു പാൻപരാഗ് കറനിറച്ച പല്ലും കാട്ടിയൊരു ഇളി..

നേരത്തെ കൈ മലർത്തിയതിന് പകരം ഇങ്ങേരെ എടുത്തങ്ങു മലർത്തിയാൽ മതിയാരുന്നു... പക്ഷെ ടീംലഞ്ച് ആലോചിച്ചപ്പോൾ റേഷനെ പൂശാതെ വിട്ടു...

ദേ വരുന്നൂ അടുത്ത ചോദ്യം...

അനൂപ്‌... പൊങ്കലിനു പടക്കമൊക്കെ വാങ്ങിച്ചോ... പൊട്ടിക്കാൻ ?

എന്തിനു? *നിങ്ങളുടെ അപ്ലിക്കേഷൻ ഒന്ന് ടെസ്റ്റ്‌ ചെയ്‌താൽ പോരെ? ആവശ്യത്തിനു പൊകയും , ചീറ്റലും പിന്നെ ചറപറ പൊട്ടലും കാണാലോ...

ഹല്ല പിന്നെ... അതോടെ അങ്ങേരുടെ കടി തീർന്നു...

ഈ സമയം കൊണ്ട് ഫുഡ്‌കോർട്ടിൽ എത്തിയ ഞങ്ങളോട് റേഷൻ...

'അവരവർക്ക് വേണ്ടത് ഓർഡർ ചെയ്തോളു...'

എല്ലാരും ചെയ്തു... അവിടെ കണ്ടതിൽ ഏറ്റവും വിലകൂടിയത് തന്നെ ഞാനും താങ്ങി... 'ഡ്രാഗണ്‍ സ്വിഷ് ഫ്രൈഡ്രൈസ്'...

എല്ലാവരുടെയും ബിൽ അടിച്ചുകഴിഞ്ഞ് (പ്രീ പെയ്ഡ് ആണ്) കാഷ്യർ പണത്തിനു കൈ നീട്ടി... റേഷൻ മുന്നോട്ടു നീങ്ങി കൊടുത്തു... 150 രൂഫാ!!!

എല്ലാവരും ഞെട്ടി!!! ആകെ മൊത്തം ടോട്ടൽ 2700 രൂഫാ ആയതിനു വെറും 150 രൂഫാ? ചെലപ്പോ അതു  ടിപ്സ് ആയിരിക്കും.... ബാക്കി കമ്പനി കൊടുക്കുവായിരിക്കും... ആാ.. നമ്മളെന്തിനറിയണം... എല്ലാവരും ഭക്ഷണത്തിനു  വെയിറ്റ് ചെയ്തു...

ചെറിയൊരു ഇടവേളക്കു ശേഷം ഒരു പ്ലേറ്റ് മട്ടണ്‍ ബിരിയാണി എത്തി... റേഷൻ മുന്നോട്ടാഞ്ഞു അതു കൈക്കലാക്കി  (പുള്ളി ഓർഡർ ചെയ്തത് അതായിരുന്നു)... അതുമായി ആദ്ദേഹം അടുത്ത ടേബിളിൽ പോയിരുന്നു ഞങ്ങളെ വെയിറ്റ് ചെയ്തു...

കുറെ നേരമായിട്ടും ബാക്കിയാരുടെയും ഓർഡർ വന്നില്ല... ഇത് കണ്ട റേഷൻ ഇടപെട്ടു...

'ഫുഡ്‌ റെഡി ആകലെയാ?'

ഇല്ല...' .. എല്ലാവരും പറഞ്ഞു...

നേരെ കൌണ്ടറിൽ ചെന്നുചോദിച്ച ശേഷം തിരിച്ചുവന്നിട്ട്...

'നീങ്കയാരും പേ പണ്ണലിയാ?'

പ്രൊജക്റ്റ്‌ ലീഡർ സംശയത്തോടെ...  'എന്തിനു? നിങ്ങൾ അല്ലെ കൊടുത്തത്?'

'നോ നോ... ഐ പെയ്ഡ് ഫോർ  മി ഒണ്‍ലി... എല്ലാരുമേ അവങ്ക അവങ്ക ബിൽ പേ പണ്ണുങ്കോ ...'

ഹെന്ത്!!! എല്ലാവരും പരസ്പരം ഞെട്ടലോടെ നോക്കി... അവങ്ക അവങ്ക യോ? വീട്ടിൽനിന്നും കൊണ്ടുവന്ന ലഞ്ച് ദാനംചെയ്ത പ്രൊജക്റ്റ്‌ ലീഡർ കലിപ്പോടെ വീണ്ടും...

'അപ്പൊ സാറു പറഞ്ഞതോ ടീം ലഞ്ച് ആണെന്ന്?'

'ആമാ... ടീം ലഞ്ച് താൻ... നമ്മൾ ടീം ആയി ലഞ്ച് കഴിക്കാം എന്നാ ഞാൻ പറഞ്ഞേ...'

(((((ഠേ)))))

ഇപ്പൊ കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് ഞങ്ങൾക്കു പുടികിട്ടി... അങ്ങേരുടെ വിദ്യാഭ്യാസക്കുറവോ അതോ ഞങ്ങളുടെ കൂടുതലോ അതോ ഈ കമ്പനിയിലെ രീതിയിങ്ങനെ ആയതു കൊണ്ടോയെന്തോ.... ആാ... ടീം ലഞ്ചാണ് പോലും ടീം ലഞ്ച്...

ഇതൊക്കെകേട്ട് പ്രൊജക്റ്റ്‌ലീഡർ തകൃതിയായി ഫോണ്‍ ചെയ്യുന്നു... 'ഹല്ലോ രാജേഷ്‌... ഞാൻ തന്ന ഭക്ഷണപ്പൊതി തീർന്നാ?'

ഒരു ചെറിയ ഗാപ്പിനുശേഷം മ്ലാനതയോടെ 'ഒന്നും ബാക്കിയില്ലേടേ ? എന്തോന്നെടേയിതു?   ... ഹും.. ടീം ലഞ്ച്... ഞാനൊന്നും പറയുന്നില്ല... '

ഇനി കാത്തിട്ടു കാര്യമില്ലെന്നു മനസ്സിലായി ബില്ലടച്ചു ഓർഡർ സ്വീകരിച്ചയെൻറെ മുൻപിൽ 'ഡ്രാഗണ്‍ സ്വിഷ് ഫ്രൈഡ്രൈസ്' എത്തി. പേരിലുള്ള ജാഡ ടേസ്റ്റ്ൽ  കണ്ടില്ല... ടെക്നോപാർക്കിലെ സ്ഥിരം പഴങ്കഞ്ഞി ഫുഡ്!

ആകെമൊത്തം  ഒരു മാതിരി ലൂഞ്ചിയ മഞ്ച് :)

വാൽക്കഷണം:
'ടീം ലഞ്ച്' പണിതന്നു കഴിഞ്ഞപ്പോൾ റേഷൻറെയടുത്ത ഓഫർ.... ഒരു ജ്യൂസ്‌ ആയാലോയെന്ന്...

.....പ്ലിങ്ങ്.....

പഹയനെ കൊന്നില്ലെന്നെയുള്ളൂ...


* ഒരു സുഹൃത്തിൻറെ ചേച്ചി സോഫ്റ്റുവെയർ മേഖലയിൽ ജോലി ചെയ്യുന്ന അവരുടെ കെട്ട്യോനിട്ടു കൊട്ടിയത്...

Thursday, October 17, 2013

യജമാനെ അനുസരിക്കാത്തവൻ

"ഡായ് ... ഇവിടെ ഞാനൊരു ചിക്കനെയൊക്കെ  സെറ്റപ്പാക്കി വെച്ചിട്ടൊണ്ട് ... നിങ്ങളു  വേഗം വാ..." വെറുതെ വെടിപറഞ്ഞു സമയം കളഞ്ഞ ഞങ്ങൾക്ക് (ഞാനും, എൻറെ രണ്ടു കസിൻസും) മൂത്ത കസിൻ ചേട്ടൻറെ ക്ഷണം !

വെറുതേ കളയാൻ സമയം തീരെയില്ലാത്തതു കൊണ്ട്  മൂവരും ഉടൻ പറഞ്ഞു... "ഞങ്ങളെത്തിയെക്കാം..."

ഭക്ഷണക്കാര്യത്തിലുള്ള ആത്മാർഥത കാരണം പറഞ്ഞതിലും നേരത്തെ ഞങ്ങൾ സ്പോട്ടിൽ എത്തി.

കയറി ചെന്നപ്പോഴേ കണ്ടതു വല്യമ്മച്ചി ഒരു പശുവുമായി മൽപ്പിടുത്തം നടത്തുന്നതാ... ഞങ്ങളെ കണ്ടതും ഒരു കമെൻറ് ...

'നീയൊക്കെ പഠിച്ചു ഉദ്യോഗസ്ഥരായിട്ടു എനിക്കു വല്ല ഗുണവും വേണ്ടേ... പശുവിനെ കറക്കാൻ ഒന്നു സഹായിക്കെടാ... '

കൂടെയുള്ള രണ്ടുപേരും എന്നെ സ്പോട്ടിൽത്തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു... മിടുക്കന്മാർ!!!

വീണ്ടും വല്യമ്മച്ചി... 'ഒന്നു  കറക്കെടാ...'

ഛെ!!! ഹൌ ഡെയർ  യു വല്യമ്മച്ചി!!! അഭ്യസ്തവിദ്യനായ ഞാൻ പശുവിനെ കറക്കണം പോലും!! എന്നാലും ഞമ്മൻറെ പഠിപ്പിനെ തൊട്ടുകളിച്ചതു കൊണ്ട് അതു  തെളിയിക്കാൻ കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല... കൊടുത്തു ഉടൻ മറുപടി...

'ബിഗ്‌ മദർ... ഇഫ്‌ യൂ മാരി ദി കൌ, ഐ വിൽ റൊട്ടേറ്റ്‌ ഇറ്റ്‌.'

എൻറെ വിദ്യാഭാസപാടവത്തിൽ അതിശയിച്ചു മിണ്ങ്ങസ്യ പരുവത്തിൽ നോക്കിയ വല്യമ്മച്ചി...

'എന്തോന്ന്???'

അടി സക്കെ.... ഒടുവിൽ എൻറെ വിദ്യാഭാസം വിജയിച്ചു.. ഇംഗ്ലീഷ് സ്പീച്ചാൻ അറിയാത്ത കണ്‍ട്രി വല്യമ്മച്ചിക്ക് നല്ല ഗ്രീൻ മലയാളത്തിൽ സംഭവം പറഞ്ഞു കൊടുത്തു.

'വല്യമ്മച്ചി പശുവിനെ കെട്ടിയാൽ, ഞാൻ കറക്കാം..'

ഇതിൽക്കൂടുതൽ നീ കറക്കെണ്ടാ.... '  പിറുപിറുത്തു കൊണ്ട് വല്യമ്മച്ചി പോയി. ഇതെന്തു കൂത്ത്‌ എന്നതിശയിച്ചു മിണ്ങ്ങസ്യപരുവത്തിൽ നോക്കിയയെൻറെ ശ്രദ്ധ മാറ്റിക്കൊണ്ടൊരു ഉൾവിളി...

'കേറി വാടാ മക്കളെ... ' വിളി കേട്ടയിടത്തേക്കു നോക്കിയപ്പോൾ കണ്ടത് ഞങ്ങളുടെ മൂത്താശാരി അടിച്ചു കിണ്ടിയായി ഇരിക്കുന്നതാ !!!

പ്യണി  പ്യാളി! അങ്ങേരു അടിച്ചാ കെട്ട്യോളുടെ തെറി ഞങ്ങൾക്കാ... ഞങ്ങളാണ് അങ്ങേരെ ചീത്തയാക്കുന്നതു  പോലും !! ഉവ്വാ... ഒരു മാന്യൻ!!

അടിച്ചാൽപ്പിന്നെ സാധനം ഭയങ്കര ചീവാണ് (അല്ലേലും അങ്ങിനെത്തന്നെ)... പഴം പുരാണത്തിൻറെ  കെട്ടഴിക്കും... ഷേക്കിൻറെ ഇടംകൈ ആയിരുന്ന കഥയും, അമേരിക്കൻ പട്ടാളമേധാവി കെട്ടിപ്പിടിച്ചു ഉമ്മവെച്ച കഥയുമൊക്കെ നമ്മളെത്ര തവണ കേട്ടിരിക്കുന്നു!! അമേരിക്കയുടെ മാപ്പും പെന്‍റഗന്‍റെ കോപ്പും എടുത്തുകാട്ടി ഞങ്ങളെ പലവട്ടം വിരട്ടിയിരിക്കുന്നു.

വെടികൾ അനുസ്യൂതം തുടരുന്നു...

ഇടയ്ക്കിടയ്ക്ക് 'യജമാനെ അനുസരിക്കാത്തവൻ... അഹങ്കാരി... അവനെന്നെ ശരിക്കറിയില്ല... എന്നോടാ ലവൻറെ കളി...' മുതലായ പദപ്രയോഗങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു...

സംഭവത്തിൻറെയൊരു കിടപ്പുവശം പുടികിട്ടി... ആരോടോ ഉടക്കി... പണിക്കു നിൽക്കുന്ന ബംഗാളി പൈതങ്ങളോ,  വേറെയേതോ ഹതഭാഗ്യരോ... ഒന്നുകിൽ പൊട്ടിച്ചു... അല്ലേൽ അടുത്തുതന്നെ പൊട്ടിക്കും... അതുമല്ലേൽ ഞങ്ങളെക്കൊണ്ടു പൊട്ടിപ്പിക്കും ... വീണ്ടും പ്യണി  പ്യാളി!

എന്താണു സംഭവം ചേട്ടായീ? മൂവരും ആകാംക്ഷയോടെ തിരക്കി...

'എൻറെ ചിലവിൽ കഴിയുന്നയവൻ എന്നെ അനുസരിക്കണം... ഞാൻ കൊടുക്കുന്ന ഉപ്പും, ചോറും തിന്നു അനുസരണക്കേട്‌ കാണിച്ചാൽ ആരായാലും ഞാൻ വെച്ചേക്കില്ല...' ... വീണ്ടും പ്യണികൾ പ്യാളുന്നു!!!

'എന്നിട്ടെന്തു പറ്റി?'

'എന്തു പറ്റാൻ? ഞാനൊരവസരം കൂടെയവനു കൊടുത്തു. അവൻറെ തെറ്റു തിരുത്താൻ...'

'എന്നിട്ടു തിരുത്തിയോ?'

'യെവടെ... വിനാശകാലേ വിപരീതബുദ്ധി!'

'എന്നിട്ട് ???' മൂവരും ആകാംക്ഷാഭരിതരായി...

'ഞാനവനെ കാലെവാരി അടിച്ചുകൊന്നു...'

'ദൈവമേ!!! ഒരു കൊലപാതകത്തിൻറെ അനന്തരഫലത്തിനാണോ  ഞങ്ങളെ വിളിച്ചു കൂട്ടിയെ!!!'... ഒരുത്തനെ തീർത്തിട്ടു പുട്ടും, കടലയും വിളമ്പുന്ന ലാഘവത്തിൽ അതു ഞങ്ങളുടെ മുമ്പിൽ വിളമ്പുന്നു!!! ചാക്രിയ സംക്രമണം!!! (സംഭവം ഇതുമായി ഒരു ഒരു ബന്ധവുമില്ല... വെറുതെ രംഗത്തിൻറെ കടുപ്പം കൂട്ടാൻവേണ്ടി മാത്രമൊരു വാക്ക്)...

'ലവൻ എവിടുത്തുകാരനാ?' ദൈന്യതയോടെയൊരു കസിൻ ചോദിച്ചു.

'ആാാാ ... ഇവിടുത്തെ ചന്തയിൽനിന്നും എന്നോടൊപ്പം കൂടിയതാ ...'

ദൈവമേ!!! ലോക്കൽ പയ്യൻ... അപ്പോൾ ലവൻറെ ബന്ധുക്കളും, ഗുണ്ടകളും എത്രയും വേഗമെത്തും... അടി ഉറപ്പ് ...

ഏതു സമയത്തും ചത്തവൻറെ ബന്ധുക്കളോ, ഗുണ്ടകളോ, പോലീസുകാരോ ഞങ്ങളെയടക്കം പൊക്കുന്നതും കാത്തിരിക്കുമ്പോൾ ചേട്ടൻറെ വക സിറ്റുവേഷനുമായി  യാതൊരു ബന്ധവുമില്ലാത്ത കമൻറ്...

'വാടേയ്... ചിക്കൻകറി  കൂട്ടി ചോറു കേറ്റാം...'

എല്ലാവരും മനസ്സിൽ ഭയവും, വായിൽ വെള്ളവുമായി ഡൈനിങ്ങ്‌ടേബിളിനു ചുറ്റുമിരുന്നു. വിഭവങ്ങൾ നിരന്നു.

പൊടുന്നനെ എല്ലാവരെയും ഭയവിഹല്വരാക്കി  ഒരു ജീപ്പ് ഗേറ്റ് കടന്നുവന്നു !!!

എല്ലാം തീർന്നു ... ഒന്നുകിൽ പോലീസ് ... അല്ലെങ്കിൽ ഗുണ്ടാസ്... വിറങ്ങലിച്ചു നിന്ന ഞങ്ങളുടെ മുൻപിലേക്ക് നാലു തടിമാടന്മാർ ഇറങ്ങി. അവരുടെ കണ്ണുകൾ  എന്തോ ശക്തമായ തീരുമാനം വിളിച്ചോതി. നാൽവരും ഞങ്ങളുടെയടുത്തേക്കു  നടന്നു തുടങ്ങി!!!

ഞങ്ങൾ നാലു  കൃശഗാത്രർ... അവരു നാലെങ്കിലും നാൽപതു കൃശഗാത്രർക്കു തുല്യം!!! ഞങ്ങളെ പഞ്ഞിക്കിടും... ഉറപ്പ്...

അവർ ചുറ്റിലുമൊന്നു വീക്ഷിച്ചു... വീണ്ടും മുന്നോട്ടുതന്നെ... ഞങ്ങളുടെ തൊട്ടുമുന്നിൽ അവരെത്തി!! ഉദ്വേഗജനഗമായ നിമിഷങ്ങൾ!! മേമ്പോടിക്ക് ടി.വി യിൽ നിന്നൊരു പാട്ടും...

'ആരാദ്യം പറയും... ആരാദ്യം പറയും...'

അതേ കണ്‍ഫ്യൂഷൻ ഞങ്ങൾക്കും... അവരാദ്യം തന്തക്കു വിളിച്ചു തുടങ്ങണോ അതോ ഞങ്ങൾ അവരുടെ കാലുപിടിച്ചു 'ലേലു അല്ലൂ... ലേലു അല്ലൂ...' പറയണോ...

വീണ്ടുമൊരു ബൂം ചിക് വാഹ് വാഹ് മൊമെന്റ് !!!

കൂട്ടത്തിലെ വല്ല്യ തടിയൻ സ്വൽപം മുമ്പോട്ടുവന്നു ചോദിച്ചു...

'എവിടെയാ ഇട്ടിരിക്കുന്നേ?'

ഞങ്ങൾ സ്വൽപം പിന്നോട്ടുവന്നു. ഡൈനിങ്ങ്‌ ടേബിളിലേക്ക് കൈ ചൂണ്ടി ഒരു സപ്പോർട്ടിനു ചേട്ടൻ പറഞ്ഞു... 'വാ... നമുക്ക്  ഭക്ഷണം കഴിച്ചിട്ടു സംസാരിക്കാം...'

'വേണ്ടാടാടാടാടാ.... ഞങ്ങൾ കഴിച്ചിട്ടാ വന്നേ ...'

കഴിച്ചിട്ടു പണിയാൻ വരുന്ന ഗുണ്ടകൾ!!! ഇവന്മാർക്ക് ഗുണ്ടിസത്തിൻറെ ബാലപാഠങ്ങൾ പോലുമറിയില്ലെ? കഴിച്ചാൽ എങ്ങിനെ ഓടാൻ പറ്റും? ആാാാ... ഇവിടെ അവർ ഓടേണ്ട കാര്യമില്ലല്ലോ... ഞങ്ങളാണേൽ കഴിച്ചുമില്ല... നന്നായി ഓടാം...

'ഡൈനിങ്ങ്‌ ടേബിളിൽ ഉണ്ടെണോ? പുറത്തു കൂട്ടിയിടാറല്ലേ പതിവ്?' തടിമാടൻറെ  പ്രതികരണം...

ഇത്തവണ ഞങ്ങളെല്ലാവരും വീണ്ടും ഞെട്ടി... ആഞ്ഞാഞ്ഞു ഞെട്ടി... ചേട്ടനെ നോക്കി... ഇതു  പതിവാണല്ലേ!!! എന്നാലും കൂട്ടിയിടാനും മാത്രം!!!

'ഇല്ലെടെ.. വല്ലപ്പോഴും ഒരു സോളോ പെർഫോർമൻസ്.... അല്ലാതെ ഗ്രൂപ്പ്‌ പെർഫോർമൻസ് ഇല്ല...'

എന്തോ പന്തികേട്‌ തോന്നിയ ചേട്ടൻ അവരോടു ചോദിച്ചു...

'കുന്ത് ഏട്ടിയിടാറു?'

ങ്ഹെ!!!

'അല്ല... എന്തു കൂട്ടിയിടാറു?'

'എന്താണു ചേട്ടാ? ഇന്നല്ലേ പറിച്ചിട്ട തേങ്ങകൾ എടുക്കാൻ വരാൻ പറഞ്ഞെ? സാധാരണ മുറ്റത്ത്‌ കൂട്ടിയിടാറാണ് പതിവെന്നാ രാജൻ ചേട്ടൻ പറഞ്ഞേ ...'

 കണ്ണുമിഴിച്ചു നിന്ന ഞങ്ങൾ പരസ്പരം പറഞ്ഞു.

'അയ്യേ! ചമ്മിപ്പോയി... ചമ്മിപ്പോയി...'

ഒപ്പം ചേട്ടൻറെ  ആജ്ഞയും... 'എടുത്തോണ്ട് പോകിനെടാ...'

അതുവരെ ഉരുണ്ടുകേറിയ ഭയം അക്രാന്തമാക്കി ഉരുട്ടിക്കേറ്റാൻ ഞങ്ങൾ വീണ്ടും തീൻമേശയിലേക്ക്‌ ...

ചിക്കനുമായുള്ള ദ്വന്ദയുദ്ധത്തിനിടയിൽ ഒരു കസിൻ കസറി... 'ചിക്കൻ ഇച്ചിരി മുറ്റാ...'

 'ആാാ... ലവനു മുറ്റു കൂടിയപ്പോഴാ ആ കോയീൻറെ മോനെ ഞാനങ്ങു തീർത്തത്...'

 'തീർത്തെന്നോ? ആരെ? അതും കഴിക്കുന്നതിനു മുമ്പ് കോഴി മുറ്റാണെന്നു എങ്ങിനെയറിഞ്ഞു?'

 'ലവനു മുറ്റു കൂടിയപ്പോഴാ ലവനെ കാലെവാരി നിലത്തടിച്ചതെന്ന്...'

'എവിടുത്തെ കോയി?'

'ഇവിടുത്തെ കോയി'

'അതെന്തിനാ ഇവിടെ പറയുന്നേ?'

ഇവിടെ കോഴിക്കാര്യം പറയുമ്പോൾ വേറെ എവിടെപ്പറയാൻ ?'
 
'ചേട്ടനെന്തൊക്കെയാ പറയുന്നേ? എന്താ ശരിക്കും സംഭവം? ഇനിയെങ്കിലും പറ...'

 'എടാ... സന്ധ്യയായപ്പോൾ ഞാൻ ഇവിടെ കോഴികളോടോക്കെ കൂട്ടിൽക്കയറാൻ ആജ്ഞാപിച്ചു... അപ്പോൾ ഒരുത്തൻ മാത്രം കയറാതെ മൊട!!!'

'നീ മോടച്ചോ... പക്ഷെ മൊടമൊടാ മൊടക്കല്ലേ... കൂട്ടിൽക്കേറടാ...  ഞാൻ വീണ്ടും ആജ്ഞാപിച്ചു. പറഞ്ഞതു  കേൾക്കാതെ ലവൻ വീണ്ടും മൊടച്ചു..'

'അതോടെ എൻറെ ചിലവിൽക്കഴിയുന്ന ആ കള്ള കോയീൻറെമോനെ ഞാൻ തറയിലടിച്ചു കൊന്നു. ലവൻറെ മുറ്റും , മൊടയും  തീർന്നു .... അവനാണീ  തീൻമേശയിൽ  കിടക്കുന്നത്... '

ഇതിനാണല്ലേ ഇത്രയും ബിൽഡ്അപ്പ് കൊടുത്തതെന്നു കരുതി വാ പൊളിച്ചു നിന്ന ഞങ്ങളുടെ മുൻപിൽ ഉടുതുണിയില്ലാതെയാ കള്ള കോയീൻറെ മോൻ മലർന്നു കിടന്നു...

'യജമാനെ അനുസരിക്കാത്തവൻ  !!!'



Friday, July 12, 2013

അണ്ടി കിട്ടിയ മച്ചാത്തിമാര്‍


ഇതു അണ്ടി പോയ മച്ചാന്‍മാരുടെ രണ്ടാം ഭാഗം. കഥാപാത്രങ്ങളെ പരിചയപ്പെടെണ്ടവര്‍ ആദ്യഭാഗം വായിക്കുക.

എന്‍റെ റൂംമേറ്റ്‌ ഷമീലിനെ നിങ്ങള്‍ക്കിപ്പോള്‍ അറിയാം. ജനിച്ചപ്പോള്‍ തന്നെ ലവന്‍റെ സ്വഭാവം മനസ്സിലായ മാതാപിതാക്കള്‍ ലവനു 'നാണമില്ലാത്തവന്‍' എന്നു മലയാള തര്‍ജ്ജമ വരുന്ന SHAMEEL (SHAME ELlathavan) എന്നു നാമകരണം ചെയ്തു. അപ്പോഴേ അവര്‍ക്കു പ്രതീക്ഷ പോയിക്കാണും. തുടര്‍ന്നു ആ തറവാട്ടില്‍ ആണും, പെണ്ണുമായി ഇതേ സീരിസില്‍ പല വെര്‍ഷന്‍സും ഇറങ്ങി. എല്ലാവര്‍ക്കും ഷമീല്‍ എന്നു പേരിടാന്‍ പറ്റാഞ്ഞത് കാരണംമാത്രം പലപേരുകള്‍ ഇട്ടു.

മലപ്പുറത്തെ സ്വന്തം സ്ഥലത്തും, പിന്നെ തൊട്ടടുത്ത മേഖലയായ ദുബായിലും ഈ സീരീസ്‌ വിതരണം ചെയ്യപ്പെട്ടു. മലപ്പുറം ഏരിയ ഭരിച്ചിരുന്നതു ഷെയിക്ക് ഷമീലും, ദുബായ്‌ ഏരിയ ഭരിച്ചിരുന്നതു നാജി-മാജി സഹോദരിമാരും ആയിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം നാക്കിനു വേറെ ജോലി ഏല്‍പ്പിക്കുന്ന പെണ്‍കുട്ടിയായ നാജിയും, ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം കൈക്കു വേറെ ജോലി ഏല്‍പ്പിക്കുന്ന ആണ്‍കുട്ടിയായ (സ്വഭാവം കൊണ്ട്) മാജിയും (എന്‍റെ നിരപരാധിത്വം ഇവിടെത്തന്നെ ഞാന്‍ കുറിച്ചുകൊള്ളുന്നു. ഇതൊക്കെ നിങ്ങളുടെ ഷമീലിക്ക പറഞ്ഞു എഴുതിപ്പിക്കുന്നതാണ്)...

സ്കൂള്‍ വെക്കേഷന്‍ കാലഘട്ടങ്ങളില്‍ ഈ ഭരണകര്‍ത്താക്കളെല്ലാം കൂടിച്ചേര്‍ന്നു ഒരു സംയുക്തഭരണസമിതി രൂപീകരിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഒരുമാസം നീണ്ടു നില്‍ക്കുന്നയീ കാലയളവില്‍ ഖജനാവ് മുടിക്കുക (ബാപ്പമാരുടെ പേഴ്സ് കാലിയാക്കുക), അയല്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്യുക (സഹോദരങ്ങളുമായി അടികൂടുക), വെട്ടിപ്പിടിക്കുക (മറ്റുള്ളവരുടെ സ്ഥാവരജംഗമങ്ങള്‍ കൈക്കലാക്കുക), അനധികൃതമായി നികുതിപിരിക്കുക (മറ്റു മാര്‍ഗങ്ങളിലൂടെ വട്ടച്ചെലവിനുള്ളത് ഒപ്പിക്കുക... അടിച്ചു മാറ്റല്‍ തന്നെ...), പെരുന്നാള്‍ മഹോത്സവത്തിനായി വര്‍ഷാവര്‍ഷം നടത്താറുള്ള പടക്ക കുംഭകോണം (പടക്കം വാങ്ങാനെന്നു പറഞ്ഞുള്ള പിരിവ്) മുതലായ ഭരണപരിഷ്കാരങ്ങള്‍ നടത്തുന്നതില്‍ അവര്‍ അതീവശ്രദ്ധ പുലര്‍ത്തി.

ഏറ്റവുമടുത്ത കൂടിക്കാഴ്ച്ചക്കായി മലപ്പുറം പാലസില്‍ എത്തിയ ദുബായ് ഭരണ കര്‍ത്താക്കള്‍ അവിശ്വസനീയമായി നോക്കിനിന്നു. അന്നന്നത്തെ പള്ളിക്കഞ്ഞിയും, പള്ളിച്ചമ്മന്തിയും ഒപ്പിക്കാന്‍പോലും പാടുപെട്ടിരുന്ന മലപ്പുറം ഷെയിക്കന്മാര്‍ ആര്‍മാദിച്ചു ജീവിക്കുന്നു. ആവശ്യത്തിനു പണം. അതിലേറെ അഹങ്കാരം!!!

"ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ന്‍റെ ലോട്ടറി ഇവന്മാര്‍ക്ക് അടിച്ചെന്നു തോന്നുന്നു... " നാജി തന്‍റെ ലോകവിവരം പങ്കുവെച്ചു...

"അതോ ദുബായിലെ എണ്ണ കടലിലൂടെ ഒഴുകി ഇവിടെയെത്തിയാവുമോ???" ലോകവിവരം പങ്കുവെക്കുന്നതില്‍ ഒട്ടുംമോശമല്ലായെന്നു മാജിയും തെളിയിച്ചു...

അവസരമൊത്തു വന്നപ്പോള്‍ മാജി റാണി ഷമീല്‍ രാജനോട് ചോദിച്ചു...

"രാജന്‍... അങ്ങയുടെ രാജ്യത്തു പെട്ടെന്നുള്ളയീ സമൃദ്ധിയുടെ കാരണമെന്താണ്??? അടിയങ്ങള്‍ക്കും പറഞ്ഞുതന്നാലും... ഒണക്ക ഖുബ്ബൂസു തിന്നു ഞങ്ങള്‍ മടുത്തിരിക്കുന്നു..."

ഒരു വിജയീഭാവത്തോടെ പഴയകാല സിനിമാനടന്‍ സത്യന്‍ നടുവിനു കൈകൊടുത്തു നില്‍ക്കുന്ന റോളില്‍ ഷമീല്‍ മഹാരാജാവ് മൊഴിഞ്ഞു...

"കാരണം വ്യക്തം... സ്പഷ്ടം... വേഗംപോയി അണ്ടി പോയ മച്ചാന്‍മാര്‍ എന്ന ബ്ലോഗ്‌പോസ്റ്റ്‌ വായിച്ചിട്ടു വാ..."

"എന്തോന്ന് ???" കാര്യം മനസ്സിലാകാതെ മാജി റാണി കണ്ണുമിഴിച്ചു...

സ്ഥലകാലബോധം വന്ന ഷമീല്‍ രാജപ്പന്‍ തന്‍റെ സത്യന്‍സ്റ്റൈല്‍ ഒക്കെയൊഴിവാക്കി രഹസ്യംപറഞ്ഞു.

"ബാപ്പ ചക്രവര്‍ത്തി ഈ സീസണ്‍ മുതല്‍ അദ്ദേഹത്തെ രാജ്യകാര്യങ്ങളില്‍ സഹായിക്കുകയാണെങ്കില്‍ ലാഭവിഹിതത്തിന്‍റെയൊരു പങ്ക് തരാമെന്നൊരു ഓഫര്‍ വെച്ചു..."

"എന്നുവെച്ചാല്‍??? എന്തു സഹായം??? എന്തു രാജ്യകാര്യം???"

"ഒന്നുമില്ല പെണ്ണെ... പറമ്പില്‍ നിന്നും അണ്ടി പെറുക്കി കൊടുക്കുക.... നല്ല കാശുകിട്ടും... ഞങ്ങള്‍ ഭയങ്കര പെറുക്കികളായി..." ഒടുവില്‍ ഷമീല്‍ കാര്യം വ്യക്തമാക്കി...

'ഹും... ഇപ്പൊ ടെക്നിക്‌ പിടികിട്ടി...' മാജി മനസ്സില്‍പ്പറഞ്ഞു...

'എന്താ സംഭവം' എന്നമട്ടില്‍ നോക്കിനിന്ന നാജിയോടു അവള്‍ക്കു മനസിലാകുന്ന ഭക്ഷണത്തിന്‍റെ ഭാഷയില്‍ മാജി കാര്യം വിശദമാക്കി...

"ഒണക്ക ഖുബ്ബൂസില്‍ നിന്നും ചിക്കന്‍ ബിരിയാണിയിലേക്കുള്ള വഴികിട്ടിപ്പോയി... നമ്മള്‍ പെറുക്കികളായാല്‍ മതി..."

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ബിരിയാണി കിട്ടുമെന്നു മാത്രം നാജിക്കു മനസ്സിലായി... നല്ല ചിക്കന്‍ ബിരിയാണിയുടെ 'ദം' പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ലവളുടെ മുഖത്തുതെളിഞ്ഞു. "ചെലപ്പോ ബിരിയാണി കൊടുക്കുമായിരിക്കുമല്ലേ???" ഒന്നുകൂടി ഉറപ്പിക്കാന്‍ നാജിയുടെ ചോദ്യം...

"എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി... " മാജി ഉറപ്പിച്ചു... (സലാഹു ഇല്ലാത്തതു ഭാഗ്യം... അല്ലെങ്കില്‍ 'എപ്പോ കിട്ടി' എന്നു പഹയന്‍ ചോദിച്ചേനെ)...

കാര്യമുറപ്പിച്ച റാണിമാര്‍ ബാപ്പ ചക്രവര്‍ത്തിയുടെ അനുവാദവും, അനുഗ്രഹവും തേടിയെത്തി...

"ബാപ്പാ... അണ്ടി പെറുക്കിയാല്‍ പൈസ തരുമെന്നു കേട്ടതു ശരിയാണോ??? ഞങ്ങളും പെറുക്കിക്കോട്ടേ???"

"ഹും...പെറുക്കിക്കോളൂ... നല്ല മുഴുത്ത അണ്ടികള്‍ നോക്കി പെറുക്കിയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കാശുണ്ടാക്കാം"... ബാപ്പ അനുമതിയുടെകൂടെ ഭരണതന്ത്രവും പറഞ്ഞുകൊടുത്തു.

"ശരി ബാപ്പാ..." അനുഗ്രഹം ഏറ്റുവാങ്ങി റാണിസഹോദരികള്‍ മടങ്ങി...

അങ്ങിനെ നാജി-മാജി ദ്വയം യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി.... ശത്രുക്കളെ വീക്ഷിച്ചു... ഭാഗ്യം... ലവന്മാര്‍ രാത്രിയിലാണ് പെറുക്കികളാകുന്നത്... പകല്‍മുഴുവന്‍ യുദ്ധക്കളം ബാക്കി... തങ്ങളുടെ പെറുക്കല്‍ ഷെഡ്യൂള്‍ അതിരാവിലെ മുതല്‍ സൂര്യാസ്തമയം വരെ ഉറപ്പിച്ചു...

ദുബായ്‌ കൊട്ടാരത്തില്‍ പരിചാരകരെക്കൊണ്ടു ചെയ്യിക്കുന്ന വാരല്‍, കോരല്‍, പെറുക്കല്‍ പ്രക്രിയകള്‍ റാണിമാര്‍ സ്വയം ചെയ്യാന്‍ തുടങ്ങി. ദിവസാന്ത്യത്തില്‍ സാമാന്യം ഭേദപ്പെട്ടയത്രയും ചാക്ക് അണ്ടിയാല്‍ നിറക്കാന്‍ പറ്റിയ റാണിമാര്‍ തങ്ങളുടെ വെട്ടിപ്പിടിക്കലിന്‍റെ അവലോകനം നടത്തി.

"നമുക്കു വേഗം ബാപ്പയുടെ കയ്യില്‍ കൊണ്ടുകൊടുത്തിട്ടു പൈസ വാങ്ങിയാലോ???" ബുദ്ധിയോടെ നാജി അഭിപ്രായപ്പെട്ടു...

"വേണ്ട!!! നമുക്കു 3 ദിവസം കഴിഞ്ഞു കൊടുക്കാം.. അപ്പൊ കുറെകാശ് ഒരുമിച്ചു കിട്ടുകയും, ലവന്മാര്‍ ഞെട്ടുകയും ചെയ്യും..." കുരുട്ടുബുദ്ധിയോടെ മാജി അഭിപ്രായപ്പെട്ടു...

അങ്ങിനെ 3 ദിവസത്തെ കഠിനാധ്വാനം കഴിഞ്ഞു വെട്ടിപ്പിടിച്ച 6 വലിയചാക്ക് അണ്ടിയുമായി റാണിസഹോദരിമാര്‍ ബാപ്പയുടെ സമക്ഷത്തിലേക്ക്...

ചാക്കിന്‍റെ വലിപ്പവും, എണ്ണവും കണ്ട ബാപ്പ വരെ അത്ഭുതപരതന്ത്രനായി... കൂടാതെ തത്സമയം സന്നിഹിതരായിരുന്ന 1 ചാക്ക് മാത്രം കൊണ്ടുവന്ന മലപ്പുറം രാജാക്കന്മാരെ നോക്കിയൊരു പുച്ഛവും... "കണ്ടോടാ... പെണ്‍പിള്ളേര്‍ കൊണ്ടു വന്നിരിക്കുന്നതു???"

ഇതുകേട്ടു ഡബിള്‍ പുച്ഛത്തോടെ നോക്കിയ മാജിയെ നോക്കി ഷമീലിന്‍റെ ആത്മഗതം... "പണി ഗുരുക്കളുടെ നെഞ്ചത്തോട്ടു തന്നെ തരണം കേട്ടാ..."

ഇതുകേട്ടു ലവലേശം പുച്ഛമില്ലാതെ നിന്ന ടിന്റുമോന്‍റെ... സോറി...സലാഹുവിന്‍റെ ആത്മഗതം... "ലവള്‍ കേട്ടെന്നു തോന്നുന്നു..."

"ശരി.. ശരി... എല്ലാം തൂക്കി നോക്കൂ..." സഹായിയോടു ബാപ്പയുടെ ഓര്‍ഡര്‍...

രണ്ടു രാജ്യക്കാരുടെയും തൂക്കിക്കഴിഞ്ഞപ്പോള്‍ ഷമീല്‍ മഹാരാജാവു തലയ്ക്കു കൈകൊടുത്തുപോയി...

മലബാറിന്‍റെ സാമൂതിരിമാരെ അറബ് കടന്നുകയറ്റക്കാര്‍ കീഴ്പ്പെടുത്തിയിരിക്കുന്നു!!!

മലപ്പുറത്തിന്‍റെ അണ്ടി -  40  കിലോ

ദുബായിയുടെ അണ്ടി     -  235 കിലോ

അജഗജാന്തരം!!! വീണ്ടും റാണിമാരുടെ പുച്ഛം!!!

മലപ്പുറം രാജാക്കള്‍ ശത്രു രാജ്യക്കാരുടെ മുന്നില്‍ ചൂളിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സഹായിയോടു ബാപ്പയുടെ അടുത്തയാഹ്വാനം...

"ഹും... ഗുണനിലവാരം നോക്കൂ..."

യുദ്ധത്തിനു മുന്‍പ് തന്നെ വിജയമുറപ്പിച്ച യോദ്ധാക്കളെപ്പോലെ റാണിമാര്‍ സന്തോഷം പങ്കുവെച്ചു...

"തികച്ചും അനാവശ്യമായ ടെസ്റ്റ്‌... അണ്ടിയുടെ വലുപ്പം കണ്ടാല്‍ത്തന്നെ അറിയില്ലേ..."

അടുത്ത പുച്ഛം ഏറ്റുവാങ്ങാന്‍ തയ്യാറായി മലപ്പുറം രാജാക്കള്‍!!!

ആദ്യം മലപ്പുറം അണ്ടി തൂക്കിക്കഴിഞ്ഞു റിസള്‍ട്ട്... "ഹും... കുഴപ്പമില്ല..."

ആവറേജ് സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയ മലപ്പുറത്തിനെ നോക്കി പുച്ഛതയുടെ മൂര്‍ധന്യാവസ്ഥയില്‍ റാണിമാര്‍...

അടുത്തത് അറേബ്യന്‍വസന്തം... ചാക്ക് തുറന്ന സഹായിയുടെയും, കണ്ടു നിന്ന ബാപ്പയുടെയും കണ്ണുകള്‍ തള്ളി... ഇതുകണ്ട റാണിമാര്‍ക്ക് സന്തോഷം തിരതല്ലി...

എന്നാല്‍ പൊടുന്നനെ മുഖഭാവം മാറിയ ബാപ്പ റാണിമാരോട്...

"എന്തായിത് ... "

"അണ്ടി..." അഭിമാനപൂര്‍വ്വം മാജി മറുപടിച്ചു...

"അതു മനസ്സിലായി... ഇതു എന്തു തരം അണ്ടി???" വീണ്ടും ബാപ്പ...

'ഓഹോ!!! അണ്ടിയില്‍ പല വേര്‍ഷന്‍ ഉണ്ടായിരുന്നോ??? ISO  സ്റ്റാന്‍ഡാര്‍ട്സ് ഇതിനും ബാധകം ആയിരുന്നോ??? ഇതൊന്നും പറഞ്ഞിരുന്നില്ലല്ലോ...' റാണിമാര്‍ തമ്മില്‍ കലുകുലുഷിതമായ ചര്‍ച്ചകള്‍ നടത്തി... അവസാനം ബാപ്പച്ചക്രവര്‍ത്തിയോടു......

"ഇതാണ് ബാപ്പാ ശരിക്കും അണ്ടി... മാവില്‍ നിന്നും കിട്ടിയ അണ്ടി... നമ്മുടെ പറമ്പില്‍ നിന്നും കിട്ടിയ അണ്ടി... 3 ദിവസം പകലന്തിയോളം ഞങ്ങള്‍ പെറുക്കിയ അണ്ടി..." റാണിമാരുടെ വിശദീകരണം... അവസാനമൊരു ചോദ്യവും.. "എന്തേയ്???"

'ഇനി ബാപ്പ പൈസ തരാതെയിരിക്കാന്‍ നമ്പര്‍ ഇറക്കുന്നതാണോ??? ഇതിലും പുരുഷ-സ്ത്രീ സമത്വങ്ങള്‍ പാലിക്കില്ലേ???'

റാണിമാരുടെ ചിന്തകള്‍ അനന്തതയില്‍ വിഹരിക്കുന്നതിന്‍റെയിടയില്‍ ക്ഷമ നശിച്ച ബാപ്പ പറഞ്ഞു...

"നിങ്ങളോട് ഞാന്‍ പെറുക്കാന്‍ പറഞ്ഞതു അണ്ടി!!! കശുമാവിന്‍റെ അണ്ടി!!! നിങ്ങള്‍ കൊണ്ടുവന്നത് സാധാരണ മാവിന്‍റെ കായായ മാങ്ങയുടെ ഉള്ളിലുള്ള അണ്ടി!!! മാങ്ങാണ്ടി!!! അല്ലെങ്കില്‍ മാങ്ങാക്കൊരട്ട!!!"

'പടച്ചോനേ....' റാണിമാരുടെ കണ്ണില്‍ ഇരുട്ടുകയറി... കമ്പ്ലീറ്റ്‌ ഇരുട്ടുകയറി അന്ധരാകുന്നതിന് മുന്‍പ് മാജിറാണിയുടെ അവസാനവട്ട ചോദ്യം...

"മുകളില്‍ പറഞ്ഞ മാവില്‍ 'കശു' എടുത്തുകളഞ്ഞിട്ടു ബാക്കി ഉള്ളതിന്‍റെ പൈസ തന്നൂടെ???"

ഇതൊക്കെകേട്ടു എല്ലാവരും ചിരിച്ചുചിരിച്ചു മണ്ണുകപ്പാം എന്നു വിചാരിച്ചപ്പോള്‍ അവിടെയെങ്ങും മണ്ണില്ല... ഇനി വല്ല സിമെന്‍റ് അല്ലെങ്കില്‍ പൂഴി കപ്പാം എന്നുറപ്പിച്ചു നിന്ന ഷമീല്‍ മഹാരാജാവു മാക്സിമം പുച്ഛത്തോടെ നാജിയോടു....

"വിളിച്ചോണ്ടു പോടീ ഇതിനെ... അണ്ടി വാരാന്‍ വന്നിരിക്കുന്നു... അണ്ടി!!!"

അതിനു സലാഹുവിന്‍റെ മേമ്പൊടി...

"അവിടെ നിന്നും വിളിച്ചോണ്ടു പോടീ ഇതിനെ... റാണി ആണത്രേ റാണി!!! ഹും... മെയ്ഡ് ഫോര്‍ ഈച്ച താര്‍ തന്നെ..."

"എവിടെ നിന്നും???" ഷമീലിനു കാര്യം മനസ്സിലായില്ല.... ആര്‍ക്കും !!!

"നീ പോകാന്‍ പറഞ്ഞില്ലേ ലവളുമാരോട്... ലവിടെ നിന്നും..." പഞ്ചുമായി വീണ്ടും സലാഹു...

ഇതുകേട്ടു ക്രൂദ്ധയായ മാജിറാണി...

"ഞങ്ങളെ ഈച്ചയും താറും എന്നു വിളിക്കുന്നോ??? ഹൌ ഡയര്‍ യു???"

"അതാരാ??? അങ്ങിനെയല്ല ഞാന്‍ പറഞ്ഞതു... മെയ്ഡ് ഫോര്‍ ഈച്ചദര്‍ എന്നാ... നിങ്ങളു വെറുതേയെന്നെ തെറ്റിദ്ധരിച്ചു എന്‍റെ മേത്തിട്ടു കേറിയെങ്കില്‍ വിവരമറിഞ്ഞെനെ‍"... സലാഹു നയം വ്യക്തമാക്കി...

"പിന്നേ... കക്കൂസ് പൊളിച്ചു ആരെങ്കിലും ജയിലില്‍ പോകുമോ???" മാജിയും നയം വ്യക്തമാകി...

(((((ഠേ)))))...

വാല്‍ക്കഷണം: പിന്നെയാണു അറിഞ്ഞത്... ദുബായിലൊക്കെ പഠിച്ചവരോട് വളരെ സ്പഷ്ടവും, വ്യക്തവുമായി പറയണംപോലും എന്താണ് വേണ്ടതെന്ന്... അല്ലെങ്കില്‍ പറഞ്ഞത് മാത്രമേ പ്രതീക്ഷിക്കാവൂ... അണ്ടിയെന്നു പറഞ്ഞാല്‍ അണ്ടി... അത്രത്തന്നെ!!! കശുമാവിന്‍റെ അണ്ടി വേണമെങ്കില്‍ അങ്ങിനെത്തന്നെ പറയണം... അല്ലെങ്കില്‍ അവരു കൊണ്ടുവരുന്നത് മാങ്ങാണ്ടിയായാലും, ശുപ്പാണ്ടിയായാലും, കൊയിലാണ്ടിയായാലും സഹിക്കുക...


Wednesday, February 27, 2013

പണി വരുന്നയൊരു വഴിയേ!!!

എം.സി.എ പഠനകാലം... മുന്നെയൊരിക്കല്‍ പറഞ്ഞപോലെത്തന്നെ നന്നായിത്തീര്‍ക്കാന്‍ പറ്റുമെന്നോ, അതിന്റെയേഴയല്‍ വക്കത്തെത്തുമെന്നോ യാതൊരു പ്രതീക്ഷയുമില്ല... ഇടി വെട്ടിയവന്റെ കൂടെ രഞ്ജിനി ഹരിദാസ്‌ ഡാന്‍സ് ചെയ്തുവെന്ന പോലെയടുത്ത സെമസ്റ്റര്‍ എക്സാം!!! പോരാത്തതിനു ആ സെമസ്റ്ററിലെയൊരു പേപ്പര്‍ 'കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്സ് ' (പഷ്ട് ...) 

ബാക്കിയൊക്കെ ബിറ്റ് എഴുതിയും, ഡസ്ക് ചുരണ്ടിയുമൊക്കെ പാസ്സാകാമെന്നു വെക്കാം... കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്സ് അതും പറ്റൂല... ചുരണ്ടിയത് ആരു പേപ്പറില്‍ എഴുതും !!!കഷ്ടകാലത്തിനു ക്ലാസ്സിലെ പെണ്‍പടയുമായി ഉടക്കായതിനാല്‍ അവിടെനിന്നും സഹകരണം പ്രതീക്ഷിക്കേണ്ട. വെള്ളമില്ലാതെന്തു വള്ളം കളി?

കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്സും, കമ്പ്യൂട്ടര്‍ ഭാവിയും ഇരുട്ടിലായിത്തുടങ്ങിയെന്നു മനസ്സിലായി...നെറ്റ് വര്‍ക്സ് പാസ്സാകാത്ത കമ്പ്യൂട്ടര്‍എഞ്ചിനീയര്‍ ആകാന്‍ തയാറെടുത്തു നില്‍ക്കവേ നേരത്തെ ഇടിവെട്ടിയവന്റെയടുത്തു നിന്നും രഞ്ജിനി ഡാന്‍സ് മതിയാക്കി പോയപോലെയൊരു സന്തോഷവാര്‍ത്തയുമായി മൂപ്പരും, നമ്പ്യാരും എത്തി... 

"ഡേയ് ... ക്വസ്റ്യന്‍ പേപ്പര്‍ മുരുകന്‍ സാറിന്റെ കയ്യിലുണ്ട് . കാശു കൊടുത്താല്‍ പൊക്കാം..."

മുരുകന്‍ സാറിന് പെണ്‍മക്കളില്ലാത്തത് കൊണ്ടു 3 idiots സ്റ്റൈല്‍ നടക്കൂല.  കാശു കൊടുത്തു തന്നെ വാങ്ങണം... അവസാനം മുരുകദര്‍ശനം നടത്തി... സാറുമാരുമായി നല്ല ബന്ധമായതു കൊണ്ടും, സാറിനു നമ്മളെപ്പറ്റി കട്ടക്കിടു ഇമേജ് ആയതുകൊണ്ടും എല്ലാവര്‍ക്കും 5000നു ഉറപ്പിച്ച ഡീല്‍ ഞങ്ങള്‍ക്ക് 7000നു സെറ്റപ്പായി... പൈന്റ്  വാങ്ങാന്‍ ഷെയര്‍ ഇടുന്നതൊഴിച്ചാല്‍ എല്ലാവരും സന്തോഷപൂര്‍വ്വം ഷെയര്‍ ഇട്ട ആദ്യ സംരംഭം...

എം.സി.എ സര്‍ടിഫികറ്റ് കയ്യില്‍ക്കിട്ടിയതിലും സന്തോഷത്തില്‍ എല്ലാവരുമൊത്തുകൂടി... പണി തുടങ്ങുന്നതിനു മുന്‍പു എല്ലാവരും ഒന്നുകൂടി  ഷെയര്‍ ഇട്ടു... ക്വസ്റ്യന്‍ ഇട്ടവന്റെ തന്തക്കു വിളിക്കാന്‍... ഇതു കിട്ടിയില്ലാരുന്നേല്‍ എട്ടു നിലയില്‍ പൊട്ടിയേനെ. അത്രക്കും കട്ട ക്വസ്റ്റൈന്‍ (ഇത് വിവരമുള്ളവര്‍ പറഞ്ഞതാ... എനിക്ക് വല്ല്യ കട്ടയായി തോന്നിയില്ല... ക്വസ്റ്റൈന്‍ വായിക്കാനൊക്കെ
 പറ്റുന്നുണ്ടായിരുന്നു...) 


അടുത്തദിവസം രാവിലെ 9 മണിവരെയേ സമയമുള്ളൂയെന്നതിനാല്‍ (9 നാ എക്സാം) ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ വിവരമുള്ളവരെ ഏല്‍പ്പിച്ചു...രാത്രി 11 മണിയോടെ ഉത്തരങ്ങളെല്ലാം റെഡിയായി... ഇനി പഠിക്കണം... 

തട്ട് പൊളിപ്പന്‍ പഠിത്തം... എല്ലാ ഉത്തരങ്ങളും കയ്യിലുണ്ടായിട്ടു പോലും ക്ഷ, ണ്ണ, ഞ്ഞ  മുതലായവ വരച്ചു...ആദ്യമായി ഒരെക്സാമിന്റെ തലേന്നു  മുഴുവന്‍ പഠിച്ച നിര്‍വൃതിയില്‍ എല്ലാവരും ഉറങ്ങാന്‍ പോകുമ്പോള്‍ സമയം രാവിലെ 3. 

അടുത്ത ദിവസം പൊളിച്ചടുക്കിയ ശേഷം പെണ്‍പടകളെ നോക്കി പുച്ചിക്കുന്നതോക്കെയോര്‍ത്തു വികാരതരളിതനായ മൂപ്പര്‍ നമ്പ്യാരോട് ...
"നമ്പ്യാരെ .. നീ ഉറങ്ങിയോ?"
"ഇല്ല... നീയോ?" നമ്പ്യാര്‍ തിരിച്ചും...
"എന്താടാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞേ.."
"എല്ലാത്തിനും അതിന്റേതായ സമയമുണ്ട് മൂപ്പരെ..."
"നമുക്കീപ്രാവശ്യം എല്ലാവരെയും ഞെട്ടിക്കണം മുഴുവന്‍ മാര്‍ക്കും വാങ്ങിയിട്ടു..."
"അതെയതെ.."
"നമ്മളെല്ലാം പഠിച്ചില്ലേ? ഒന്നും വിട്ടു പോയില്ലല്ലോ?" മൂപ്പരുടെ കണ്‍ഫര്‍മേഷന്‍...
"ഞാനുമതായിപ്പോ ആലോചിച്ചേ... ഒരു റൌണ്ട് കൂടെ നോക്കിയിട്ടു കിടന്നാലോ?"
വേണോയെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ക്കണ്ടത് മൂപ്പര് പഠിത്തം തുടങ്ങിയതാ.... ഇതിന്റെ പകുതി പണ്ടോണ്ടാരുന്നേല്‍ എവിടെയെത്തിയേനെ!!!

അങ്ങിനെ മൂപ്പരും, നമ്പ്യാരും മറ്റുള്ളവരെക്കാളും ഒരു റൌണ്ട് കൂടെ കൂടുതല്‍ പിടിപ്പിച്ചു... മുടിഞ്ഞ കൊണ്‍ഫിടെന്‍സുമായി മച്ചാന്‍സ് കിടന്നു... 
രാവിലെ സ്വച്ഛമായ നിദ്ര തമിഴ്നാട്ടിലെ കൂതറ വെയില്‍ കളഞ്ഞതിന്റെ ആലസ്യത്തില്‍ മൂപ്പര്‍ എഴുന്നേറ്റു...
"വന്നുവന്ന് വെയിലിനും മര്യാദയില്ല... അതി രാവിലെ ഇത്ര പൊള്ളിക്കണോ... ഒരു മയത്തിലൊക്കെ അടിച്ചാല്‍പ്പോരെ ?" ആലസ്യത്തിനു കൂട്ടായി പിറുപിറുപ്പും...
"നമ്പ്യാരെ... എണീക്കെടെ... ഇന്ന് നമ്മുടെ ദിവസമല്ലേ..."

വിളികേള്‍ക്കാന്‍ കാത്തു നിന്നപോലെ നമ്പ്യാര്‍ എണീറ്റു... പതിവിനു വിപരീതമായി കുളിച്ചു, നല്ല രീതിയില്‍ ഡ്രെസ്സൊക്കെ ചെയ്തു രണ്ടുപേരും കോളേജിലേക്ക് കുതിച്ചു...കോളേജിലെത്തിയപ്പോള്‍ കൂടെയുള്ളവരെയാരെയും കാണുന്നില്ല... മടിയന്മാര്‍.... എല്ലാവന്മാരും കൃത്യ സമയത്തു  കെട്ടിയെടുക്കാന്‍ നിക്കുവാ... ഇന്നലെ ക്വസ്റ്റൈന്‍ കിട്ടിയിരുന്നില്ലെല്‍ കാണാരുന്നു...

കാന്റീനില്‍ നിന്നുമുള്ള മത്തി  പൊരിച്ചതിന്റെ മണം !!!! എന്റെ സാറെ... പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂലാ... എന്ന പതിവു ലാസ്യഭാവം വിട്ടു മണത്തിനെ പാടെ അവഗണിച്ച്  നേരെ എക്സാം ഹാളിലേക്ക് .... ബെല്‍ മുഴങ്ങി... എക്സാമിനര്‍ എത്തി... ഓരോരുത്തരുടെയും ഹാള്‍ടിക്കറ്റ്‌ വാങ്ങി നോക്കി...കാണാനൊരു ലുക്ക് ഇല്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ എന്ന രീതിയില്‍ മച്ചാന്‍സ് ...

"നിങ്ങളെന്തിനാ വന്നെ?" 

എക്സാമിനറുടെ ചോദ്യംകേട്ടു ചൊറിഞ്ഞ  മൂപ്പരുടെ വക... "ഇവിടെ സങ്കരയിനം പരുത്തിക്കുരുവിന്റെ വിത്തുകള്‍ കൊടുക്കുന്നുണ്ടെന്നറിഞ്ഞു വന്നതാ... എന്തേയ് ..."
എക്സാമിനര്‍ ഉടക്കു മോഡിലേക്ക് പോകുന്നതിനു മുന്‍പ്  നമ്പ്യാര്‍ ഇടപെട്ടു... "എന്റെ പോന്നു സാറെ... എക്സാം ഹാളില്‍ എല്ലാവരുമെന്തിനാ വരുന്നേ?"
"അതാ ഞാനും ചോദിച്ചേ... എല്ലാവരും വരുന്നത് എക്സാം എഴുതാനാ... നിങ്ങളെന്തിനാ വന്നതെന്നാ ചോദിച്ചേ..."
'ഇങ്ങാരു  പരുത്തിക്കുരു വാങ്ങിപ്പിച്ചേ അടങ്ങൂ... അതോയിനി ക്വസ്റ്റൈന്‍സ് ചോര്‍ന്നത്‌ ഇങ്ങേരു അറിഞ്ഞാ!!!'
"സാറെ .. സമയം കളയാതെ ക്വസ്റ്റൈന്‍സ് തന്നേ ..." മൂപ്പരു  വിറളി  പിടിച്ചു തുടങ്ങി...
"എടോ ... ബി.സി.എ ക്വസ്റ്റൈന്‍സ് കിട്ടിയിട്ട് നിങ്ങക്കെന്തിനാ? നിങ്ങളു എം.സി.എ ക്കാരല്ലേ...  പോയെ സമയം മെനക്കെടുത്താതെ..."എക്സാമിനറും  വിറളി  പിടിച്ചു തുടങ്ങി...
"അപ്പോ എം.സി.എ ക്വസ്റ്റൈന്‍സ് എവിടെയാ കിട്ടുകാ?" മച്ചാന്മാര് രണ്ടും ഡീസന്റ്  ആയി...
"അത് എക്സാം എഴുതിയിട്ട് പോയ ആരോട് ചോദിച്ചാലും കിട്ടും..."
"ഹെന്ത് !!! എക്സാം എഴുതിയിട്ട് പോയതോ? വാട്ട്‌ യു മീന്‍?"
"ഇനി മീന്‍ വാട്ടിയിട്ടു എന്ത് കാര്യം? നിങ്ങളുടെ എക്സാം രാവിലെയല്ലേ?"
"അതേ..." മൂപ്പരും, നമ്പ്യാരും ഒരേ സ്വരത്തില്‍...
"ഇപ്പൊ സമയമെത്രയായെന്നു ചോദിച്ചേ..."
അപ്പുറത്തവന്റെ കയ്യിലെ വാച്ചു തിരിച്ചു സമയം നോക്കിയ മൂപ്പരുടെ തലയും ചെറുതായി തിരിയുന്നതായി തോന്നി.... 

സമയം ഉച്ച 1.30 !!! കാന്റീനിലെ മത്തി  പൊരിമണം വീണ്ടുമടിച്ചു...

(((((ഠേ)))))  

രണ്ടുപേരും കാര്യങ്ങള്‍ മനസ്സില്‍ റീവൈന്റ് ചെയ്തു നോക്കി... സൂര്യന്‍ പോലും ചതിച്ചു... പരീക്ഷാ തയ്യാറെടുപ്പു കഴിഞ്ഞുള്ളയുറക്കം കുറച്ചു കൂടിപ്പോയി...

പണി വരുന്നയൊരു വഴിയേ!!!

മുന്‍ഷി: ഹും... നിങ്ങള്‍ക്ക് ചിരിക്കാം... മുട്ടയിട്ട കോഴിക്കല്ലേ മൂലത്തിന്റെ വേദനയറിയൂ  :(