Saturday, November 26, 2011

സൂത്രക്കാരന്‍


ആദ്യദിനം. വളരെ പ്രതീക്ഷയോടെ എല്ലാവരും ജോയിന്‍ ചെയ്ത M. B. A കോഴ്സിന്‍റെ ആദ്യദിനം. എല്ലാവരും വന്നു തുടങ്ങുന്നതേയുള്ളൂ. കഥാനായകന്‍ (അതു ഞാന്‍ തന്നെ... ഇവരുടെ സീനിയര്‍ ആണെങ്കിലും, കോഴ്സ് M.C.A ആണെങ്കിലും, അവിടെയെങ്ങും ഒന്നും നടക്കാഞ്ഞതുകൊണ്ട് ഇവിടെ പരിപ്പു വേവിക്കാന്‍ വന്നതാണ്‌) ചുറ്റുംനോക്കി.

സ്ത്രീ-പുരുഷ അനുപാതം 1:3.

പ്രൊഫഷണല്‍ കോഴ്സിന്‍റെ ഗോമ്പറ്റീഷന്‍ അവിടെത്തുടങ്ങുന്നു. ഏറ്റവും ഉചിതമായതു കൈക്കലാക്കാനുള്ള വ്യഗ്രത. 'രാഖി കാ സ്വയംവര്‍' പോലെ സ്വയംപര്യാപ്തത തെളിയിച്ച് ഒരു ചരക്കിനെയെങ്കിലും (ചിലപ്പോള്‍ ഒന്നില്‍ക്കൂടുതല്‍ കിട്ടിയാലോ !!!) സംവരണം ചെയ്യാനുള്ള ആഹ്വാനം.

കഴിവ്, സാമര്‍ത്ഥ്യം, വാക്ചാതുര്യം, സൗന്ദര്യം, ഹാസ്യം, ചതി, പരസ്പരം ചെളിവാരിയേറു ഇങ്ങനെയേതു ആയുധം വേണമെങ്കിലും ഉപയോഗിക്കാം. മാര്‍ഗ്ഗം ഏതായാലും ലക്‌ഷ്യമാണു പ്രധാനം. 'എ റിയല്‍ ടാലെന്‍റ് ഹണ്ട് !!! '...

ഇങ്ങനെയന്തരീക്ഷം കലുഷിതമായിയിരിക്കുമ്പോള്‍ ഒരു കറുപ്പുവസ്ത്രധാരി കടന്നുവന്നു. മണ്ഡലമാസം ആയില്ലല്ലോ.... പിന്നെ യെവന്‍ യാരപ്പ? ഇനി അധ്യാപകന്‍ ആകുമോ? ... ഇവിടെയൊക്കെ എന്തുമാകാമല്ലോ...

ഇത്തരം സംശയങ്ങള്‍ മനസ്സില്‍ ലഡ്ഡുപൊട്ടിച്ചു കളിക്കുമ്പോള്‍ കൂടെ വന്ന ശ്യാം മാന്യദ്ദേഹത്തെ പരിചയപ്പെടുത്തി... അഡ്വ. സുരേഷ്.

അഡ്വക്കേറ്റിനെന്താ ഈ വീട്ടില്‍ ... ഛെ... കോളേജില്‍ കാര്യം???  അഡ്വക്കേറ്റ്‌ ആണെങ്കിലെന്താ... ഇവന്‍ കറുപ്പുവസ്ത്രം മാത്രമേ ഇടാറുള്ളൂ??? കള്ളം പറയാന്‍ പഠിച്ചയിവന്‍ M. B. A ക്ക് എന്തിനു വന്നു??? കണ്ണൂരില്‍ ബന്ത് ദിനത്തില്‍ 'പടക്കം'  പൊട്ടിക്കുന്നപോലെ മനസിലെ ലഡ്ഡുക്കള്‍ കിടന്നു വീണ്ടും പൊട്ടിച്ചുകളിക്കാന്‍ തുടങ്ങി.

പൊടുന്നനെയൊരു അശരീരി അന്തരീക്ഷത്തില്‍ മുഴങ്ങി.

"ആരൊക്കെയാണ് ഏജന്‍റ് മുഖേന വന്നത്???"

എല്ലാവരും അശരീരിയുടെ പ്രഭവസ്ഥാനത്തേക്കു നോക്കി.  ക്ലാ...ക്ലാ...ക്ലീ...ക്ലീ...ക്ലൂ...ക്ലൂ... ശബ്ദംകേട്ട സുരേഷും തിരിഞ്ഞു നോക്കി.

പല കൈകളും പൊങ്ങി. കൂട്ടത്തില്‍ സുരേഷിന്‍റെയും. അവരുടെ കയ്യില്‍നിന്നും ഫീസ്‌ ശേഖരിച്ചു അശരീരി പോയി.

പൊങ്ങാഞ്ഞ കൈകള്‍നോക്കി സുരേഷിന്‍റെ വെളിപ്പെടുത്തല്‍. "നിങ്ങള്‍ക്കൊക്കെ അബദ്ധംപറ്റി. ഏജന്‍റ് മുഖേന വന്നവര്‍ക്ക് ഡോനെഷന്‍ കൊടുക്കേണ്ട... ഫീസ്‌ മാത്രം കൊടുത്താല്‍മതി".

വെറുതെ കാശുനഷ്ടമാക്കിയ വ്യാകുലതയില്‍ എല്ലാവരും വിഷമിച്ചു.

വെളിപ്പെടുത്തലിന്‍റെ ചൂടാറുംമുമ്പേ വാര്‍ത്തയുടെ വിശദാംശങ്ങളുമായി പ്രശാന്ത്‌ രഘുവംശം.

"അവന്‍ പറഞ്ഞതു ശരിയാ... ഏജന്‍റ് മുഖേന വന്നവര്‍ക്ക് ഡോനെഷന്‍ കൊടുക്കേണ്ട... ഫീസ്‌ മാത്രം കൊടുത്താല്‍മതി... പക്ഷേ..."

"എന്താ പക്ഷേ???"... വ്യാകുലന്‍മാര്‍ എല്ലാവരും ചോദിച്ചു.

വക്കീലിനെ നോക്കി പ്രശാന്ത്‌ വീണ്ടും.

"നേരിട്ടു വന്നവര്‍ക്ക് ഡോനെഷന്‍ 40000 രൂപ, ഫീസ്‌ 20000 രൂപ. ആകെമൊത്തം 60000 രൂപ .... ഏജന്‍റ് മുഖേന വന്നവര്‍ക്ക് എല്ലാംകൂടി ഫീസ്‌ 80000 രൂപ... (ഒരു നിശ്വാസത്തിനു ശേഷം)... പക്ഷെ ഡോനെഷന്‍ കൊടുക്കേണ്ട..."

വക്കീല്‍ ആകെ 'ഊ........................................... ഞ്ഞാല... ഊഞ്ഞാലാ...' പാടിപ്പോയി.

ഉടനെ വക്കീലിന്‍റെ അടുത്ത വെളിപ്പെടുത്തല്‍ (ഇപ്രാവശ്യം എല്ലാവരോടുമായി ആഹ്വാനം ചെയ്തില്ല... എന്‍റെ ചെവിയില്‍ മാത്രം).

"എന്നോടാ ഇവന്‍മാര് അഭ്യാസം കാണിക്കുന്നേ... ഞാന്‍ 80000 രൂപയുടെ വണ്ടിചെക്കാ കൊടുത്തെ... എങ്ങിനെയുണ്ട് എന്‍റെ സൂത്രം???"

ഞാന്‍ അത്ഭുതത്തോടെ ആ സൂത്രക്കാരന്‍റെ മുഖത്തേക്ക് നോക്കി. എന്തായാലും അന്നുമുതല്‍ ലവനെ നാമകരണം ചെയ്തു.

'സൂത്രക്കാരന്‍' !!!

ലവനെക്കാണാന്‍ പൂമ്പാറ്റയിലെ സൂത്രക്കാരന്‍ 'സിഗാള്‍' ന്‍റെ ഒരു ലുക്കും ഉണ്ടായിരുന്നു.

സിഗാളിനെ അത്രക്കങ്ങു പിടിക്കാഞ്ഞ ഞാനെന്‍റെ ക്ലാസ്സിലെ സ്ത്രീകേസരികളോട് ലവനെ പൊക്കാന്‍ പറഞ്ഞു. ആദ്യദിനം തന്നെ കറുത്ത ഷര്‍ട്ട്, മങ്ങിയ കളര്‍ പാന്‍റ്സ് മുതലായ വേഷഭൂഷാദികളോട്കൂടി വന്നയവനെ കണ്ടപ്പോഴേ അവളുമാര് കലിപ്പായി.

"ഇവിടെ വാടാ സൂത്രക്കാരന്‍ വക്കീലേ..." അവനു പെണ്‍കോടതിയുടെ സമന്‍സ്‌.

എന്നാല്‍ അതീവ ധൈര്യശാലിയായ സൂത്രക്കാരന്‍ എതിര്‍ദിശയിലേക്ക് പറക്കുന്നതാണ് കണ്ടത്... ബലേ ഭേഷ്‌ !!!

ആരോ പറഞ്ഞു അവന്‍ പ്രിന്‍സിപ്പാളിനു കംപ്ലൈന്‍റ് കൊടുക്കാന്‍ പോയതാണെന്ന്. കേട്ടതും അതിലേറെ ധൈര്യശാലികളായ ഞങ്ങള്‍ എതിര്‍ദിശയിലേക്ക് പറന്നു.

സ്തീജന്‍മങ്ങളെ കണ്ടിട്ടോടിയ സൂത്രക്കാരന്‍ അറിയാതെ എത്തിയതു നെഹ്രുവിന്‍റെ മുന്‍പില്‍. നെഹ്രു തനതായ ശൈലിയില്‍ ചോദിച്ചു.

"വാട്ട് പ്രോബ്ലം?? ഫീ പ്രോബ്ലം??"

സൂത്രക്കാരന്‍റെ മനസുമന്ത്രിച്ചു... 'ദൈവമേ... ഫീ പ്രോബ്ലെമോ? വണ്ടിച്ചെക്ക്‌ പ്രശ്നം ഇദ്ദേഹം അറിഞ്ഞിരിക്കുന്നു'...

തന്‍റെ സൂത്രങ്ങള്‍ പുറത്തായതും, തന്‍റെ M.B.A ഭാവി തുലാസിലായതും കണ്ട സൂത്രക്കാരന്‍ അവസാനഅടവ് എടുത്തു. 'നിലവിളിയും, കാലുപിടിത്തവും'...

നെഹ്രുവിനെന്തോ പന്തികേടു മണത്തു. 'ഓമനയെ കിട്ടിയില്ലെങ്കില്‍ കിട്ടിയതിനെ ഓമനിക്കണം' എന്നു വിശ്വസിക്കുന്ന നെഹ്രു സൂത്രക്കാരനെ നന്നായോമനിച്ചു കാര്യങ്ങള്‍ മുഴുവന്‍ മനസിലാക്കി.

അന്നുതന്നെ സൂത്രക്കാരന്‍ കേരളത്തിലേക്കു വിട്ടു. ഏജെന്‍റ്നെ കണ്ടു മാപ്പുപറഞ്ഞു കാശുകൊടുത്തു. പിന്നെ റാഗിംഗ് കഴിയുന്നതുവരെ കോളജില്‍ വന്നിട്ടില്ല.

തന്‍റെ കയ്യിലുള്ളതു വണ്ടിച്ചെക്കാണെന്ന് അതുവരെ അറിഞ്ഞിട്ടില്ലായിരുന്ന ഏജെന്‍റ് ലവന്‍ എന്തിനാണ് പിന്നെയും ഫീസ്‌ തന്നതെന്നറിയാതെ മിഴിച്ചുനിന്നു.

Friday, November 18, 2011

ചഞ്ചലം


സാധാരണ ബാല്യം, സര്‍ക്കാരുദ്യോഗസ്ഥരായ അച്ഛനമ്മമാര്‍. എന്നാലേതൊരു മാതാപിതാക്കളെയും പോലെ കഴിവിന്‍റെ പരമാവധി അവരെന്‍റെ ജീവിതം സന്തുഷ്ടവും,സ്നേഹ സമ്പന്നവുമാക്കി. എന്‍റെ വിജയങ്ങളില്‍ സന്തോഷിച്ചും, എന്‍റെ സന്തോഷങ്ങളില്‍ വിജയം കണ്ടും അവരുടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോയി.

മകന്‍റെ നല്ലയൊരു ഭാവിയും, ഉയര്‍ന്ന രീതിയിലുള്ള ജീവിതവും അവരുടെ ലകഷ്യങ്ങളായി. നല്ല രീതിയിലുള്ള പഠനവും, ഞാന്‍ കൊയ്ത മികച്ച വിജയങ്ങളും ആ ലകഷ്യങ്ങള്‍ക്ക് ആക്കം കൂട്ടി. ഓരോ വിജയങ്ങള്‍ നേടുമ്പോഴും ബന്ധുക്കളും, സുഹൃത്തുക്കളും നല്‍കിയ അനുമോദനങ്ങള്‍ അവര്‍ക്കു എന്നെപ്പറ്റി അഭിമാനിക്കാനും, സ്വപ്നം കാണാനും വക നല്‍കി. എന്‍റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍ അവര്‍ ജീവിക്കാന്‍ മറന്നു പോയോ എന്തോ? എങ്കിലുമെന്‍റെ ലോകം മാത്രമായി അവരുടെ ലോകവും.

അങ്ങിനെയീ വിദേശത്ത് ഉയര്‍ന്ന ജീവിത സാഹചര്യത്തില്‍, ശീഖ്രപുരോഗമന ലോകത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച്, സൌഭാഗ്യങ്ങളുടെ മടിത്തട്ടില്‍ വിരാജിക്കുമ്പോഴും മനസാകെ കലുഷിതമായിരിക്കുന്നു. എന്തോ ഒരു നഷ്ടബോധം. എവിടെയോ മനസ്സിന്‍റെയൊരു പിടച്ചില്‍.

ഇതുവരെയുള്ള ജീവിത പ്രയാണത്തെ വെറുതേയൊന്നു റീവൈന്‍റ് ചെയ്തു നോക്കി.

എന്താണു ഞാന്‍ നേടിയത്? എവിടെയാണ് ഞാനെത്തിപ്പെട്ടത്? ഇതാണോ ഞാനാഗ്രഹിച്ചിരുന്ന ജീവിതം? എവിടെയാണെനിക്കു പിഴച്ചത്?

കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ തികട്ടിവന്നു.

അയല്‍വാസിയും അച്ഛന്‍റെ കീഴുദ്യോസ്ഥനുമായ ദേവസ്യാ അങ്കിളിന്‍റെ മകന്‍ ഡേവിഡ്‌ എന്ന ചെറുപ്പത്തിലെ കളിക്കൂട്ടുകാരന്‍ വളരുന്തോറും അനഭിമിതനായിത്തുടങ്ങി. മികച്ച ജീവിതസാഹചര്യങ്ങള്‍, ഉയര്‍ന്ന കൂട്ടുകെട്ടുകള്‍ മുതലായവക്ക് എല്ലായ്പ്പോഴും മുന്‍ഗണന കൊടുത്തുതുടങ്ങി. 'നിന്‍റെ സമക്കാരോട് മാത്രം കൂട്ടുകൂടു..' എന്ന പിതാവിന്‍റെ ആവര്‍ത്തിച്ചുള്ള ഉപദേശം ലവലേശം കൂട്ടാക്കിയില്ല. സാധാരണക്കാരന്‍റെ ചിന്തകളും, സ്വപ്നങ്ങളും മാത്രമുള്ള ഡേവിഡ്‌ എന്ന കളിക്കൂട്ടുകാരന്‍ എനിക്കൊരു അധികപ്പറ്റായി. സമൂഹത്തിലെ പണക്കാരുടെ മക്കളുമായി മാത്രം ചങ്ങാത്തം കൂടുമ്പോഴും, അവരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ പങ്കുചേരുമ്പോളും, അവരുടെ ഓശാരങ്ങളില്‍ ആഹ്ലാദിക്കുമ്പോഴും അച്ഛന്‍റെ വ്യാകുലത വീണ്ടും മുഴങ്ങി. 'നീ അവരുടെ ചിലവില്‍ക്കഴിഞ്ഞാല്‍ ഒരു ദിവസം നീയുമതുപോലെ ചെയ്യേണ്ടി വരും. നമുക്കതിനു കഴിയുമോ മോനേ?'...

എന്തുകൊണ്ടാണ് ആ മനസിന്‍റെ പിടയല്‍ കാണാതെ പോയത്? അതോ മാതാപിതാക്കള്‍ എന്‍റെ മനസ്സില്‍ പഴജ്ച്ചരും, അസൂയാലുക്കളുമായി മാറിയിരുന്നോ?

അവര്‍ക്കു തരാന്‍പറ്റാഞ്ഞതും, മനസ്സാഗ്രഹിച്ചതുമായ ലകഷ്യങ്ങള്‍ക്കായുള്ള നെട്ടോട്ടമായി ശേഷിച്ച ജീവിതം. കോളേജില്‍ പുതിയ കൂടുകെട്ടുകള്‍ വളര്‍ന്നു. എവിടെയും ഉയരങ്ങള്‍ കീഴടക്കാനും, സമൂഹത്തിന്‍റെ അഭ്രപാളികളിലെത്താനും മനസ് വെമ്പല്‍ കൊണ്ടു. സമൂഹത്തില്‍ ഉന്നതമായ ജീവിതം നയിക്കുന്നവരോട് ആരാധനയും, അത്തരം ജീവിതത്തോട് എന്തെന്നില്ലാത്ത അഭിനിവേശവും തോന്നി. അവരോടു കൂടി നടക്കുമ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ എന്തെല്ലാമോ വെട്ടിപ്പിടിച്ച പ്രതീതി.

പലവട്ടം ഉപദേശിക്കാന്‍ ശ്രമിച്ച ഡേവിഡ്‌നെ എന്‍റെ വളര്‍ച്ചയില്‍ അസൂയാലുവായിക്കണ്ടു. അവന്‍റെ സാധാരണ ജീവിതത്തില്‍ സഹതപിച്ചു.

സ്വപ്നസാക്ഷാത്കാരത്തിനായി ഉയര്‍ന്ന വിദ്യാഭ്യാസം കൈക്കലാക്കി. ഉയര്‍ന്ന ജോലിയില്‍ പ്രവേശിച്ചു. എന്നിട്ടും മനസ്സു ചഞ്ചലപ്പെട്ടു കൊണ്ടിരുന്നു. എന്തൊക്കെ ലഭിച്ചാലും പോരെന്ന തോന്നല്‍. ഒന്നിലും മനസ്സു തൃപ്തനാകുന്നില്ല. സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.

വിദ്യാഭ്യാസ കാലത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലിയായി സ്വപ്നം. ജോലിയില്‍ കയറിയപ്പോള്‍ വീണ്ടും മെച്ചപ്പെട്ട ശമ്പളം, ജീവിതം, ജോലി സാഹചര്യം എന്നിവയായി. വിദേശ ജീവിതം പുതിയൊരു അഭിനിവേശമായി.

വീണ്ടും സ്വപ്‌നങ്ങള്‍ കാല്‍ച്ചുവട്ടിലേക്കെത്തി. വിദേശത്തു ജോലി, വഴിവിട്ട ബന്ധങ്ങള്‍, കുത്തഴിഞ്ഞ കോര്‍പറേറ്റ്‌ ജീവിതം. ഒടുവിലതും വിരസമായപ്പോള്‍ ഉന്നതമായ കുടുംബത്തില്‍ നിന്നൊരു വിവാഹം. ഒന്നിനും നാടോ, വീടോ, വീട്ടുകാരോ തടസമായില്ല. അവരില്‍ നിന്നൊക്കെ എന്നേ അകന്നിരുന്നു എന്നതാണ് സത്യം. പഴയ ബന്ധങ്ങള്‍ തുടരാനോ, പുതുക്കാനോ  ശ്രമിച്ചില്ല.

സുന്ദരിയായ ഭാര്യ, കുഞ്ഞുങ്ങള്‍, വിദേശത്തു സ്വന്തം വീട്, കാര്‍, മറ്റു സുഖസൌകര്യങ്ങള്‍...

എന്നിട്ടും മനസു ചഞ്ചലം തന്നെ. എനിക്കെന്തായിരുന്നു വേണ്ടത്? എന്തായിരുന്നുവെന്‍റെ യഥാര്‍ത്ഥ ലക്‌ഷ്യം?

നഷ്ടപെടുത്തിയ ഉറ്റവരെയും, ഉടയവരെയും ഓര്‍മവരുന്നു. അമ്മയുടെ അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം ഓര്‍മ വരുന്നു. അച്ഛന്‍റെ കൈപിടിച്ചുള്ള നടത്തങ്ങള്‍ ഓര്‍മ വരുന്നു. ഏതൊരു വിഷമഘട്ടത്തിലും സ്വാന്ത്വനിപ്പിക്കാറുള്ള സുഹൃത്തുക്കളെ ഓര്‍മ വരുന്നു. സ്വന്തമെന്നു കരുതിയെന്നെ ലാളിച്ച നിഷ്കളങ്കരായ നാട്ടുകാരെ ഓര്‍മ വരുന്നു. ആധുനികലോകത്തിന്‍റെ മത്സരബുദ്ധികളില്ലാത്ത, നാളെയുടെ വ്യകുലതകളില്ലാത്ത സമാധാനപൂര്‍ണമായ ഇന്നലെകള്‍ ഓര്‍മ വരുന്നു. പലതും വെട്ടിപ്പിടിച്ചെന്ന അഹന്തയില്‍ നില്‍ക്കുമ്പോഴും ഒന്നും തന്നെ നേടിയില്ലെന്ന സത്യവും, വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയ യാഥാര്‍ത്ത്യവും ഓര്‍മ വരുന്നു. ആധുനിക തലമുറയുടെ വികലമായ ചിന്തകളും, അസംബന്ധങ്ങളായ മുന്‍പരിഗണനകളും ഓര്‍മ വരുന്നു. അവനവന്‍റെ സ്വാര്‍ത്ഥത ഓര്‍മ വരുന്നു. വെട്ടിപ്പിടിച്ചവ, പണം, സമൂഹത്തിലുണ്ടാക്കിയെന്നു കരുതിയ സ്ഥാനമാനങ്ങള്‍ എല്ലാം വൃധാവിലായെന്നതു ഓര്‍മ വരുന്നു. ലോകത്തിനു മുമ്പില്‍ ഞാനെന്ന പാഴ്ജന്‍മമൊരു കോമാളിയായത് ഓര്‍മ വരുന്നു. കാലചക്രമെന്നത് വീണ്ടുമൊരവസരം തരാത്ത മത്സരമാണെന്ന് ഓര്‍മ വരുന്നു. ഓര്‍മകള്‍ കണ്ണുനീര്‍ ചാലുകളായി ഒലിച്ചിറങ്ങുന്നു.

ഒടുവില്‍ ഈ ആശുപത്രിക്കിടക്കയില്‍ ഈറനണിഞ്ഞ കണ്ണുകളുമായി കിടക്കുമ്പോള്‍ ഞാനറിയുന്നു ഒറ്റപ്പെടലിന്‍റെ വേദന. കുത്തഴിഞ്ഞ ജീവിതത്തിന്‍റെ ബാക്കിപത്രമായുള്ള മാറാരോഗം എന്നെ ആര്‍ക്കും വേണ്ടാത്തവനാക്കിയിരിക്കുന്നു. ശീലിപ്പിച്ച സൗകര്യങ്ങള്‍ കൊടുക്കാതെയിരുന്നപ്പോള്‍ ഭാര്യയും, കുട്ടികളും അകന്നു പോയിരിക്കുന്നു. സാമ്പത്തികമായ പരിമിതികള്‍ വന്നപ്പോള്‍ പ്രതാപകാലത്തെ സുഹൃത്തുക്കളും പോയിരിക്കുന്നു. വേര്‍പാടിന്‍റെ വേദന ഞാനറിയുന്നു. ഒറ്റപ്പെടലിന്‍റെ ഭീകരത ഞാനറിയുന്നു.

എന്നെ ചികില്‍സിക്കുന്ന ഡോക്ടര്‍ എന്‍റെ പഴയ കളിക്കൂട്ടുകാരന്‍ ഡേവിഡ്‌ ആയതു വിധിവൈപരീത്യം. യാതൊരു നീരസവും കൂടാതെ പഴയ കൂട്ടുകാരനെ പരിചരിക്കുന്ന അവനിലെ മനുഷ്യസ്നേഹിയെ ഞാനറിയുന്നു. ബന്ധങ്ങള്‍ പുലര്‍ത്തേണ്ടത് എങ്ങിനെയെന്നു ഞാനറിയുന്നു.

ഈയവസ്ഥയിലും എന്‍റെ മനസു ചഞ്ചലപ്പെടുന്നു... കൂടുതലാഗ്രഹിക്കുന്നു... വീണ്ടുമൊരു ജീവിതം... തെറ്റുകള്‍ തിരുത്താനൊരവസരം... ദൈവം തന്നിട്ടുള്ളതില്‍ ഒതുങ്ങാനും തൃപ്തനാകാനുമൊരു ശ്രമം...  എന്നെ സ്നേഹിക്കുന്നവരെ ആത്മാര്‍ഥമായി സ്നേഹിക്കാനൊരു ജന്‍മം... ഇനിയൊരിക്കലും നടക്കാത്ത മോഹം...

ഇതു നടക്കില്ലയെന്നു ഉറപ്പുള്ളപ്പോഴും മനസു വെറുതെ ചഞ്ചലപ്പെടുന്നു...