സാധാരണ ബാല്യം, സര്‍ക്കാരുദ്യോഗസ്ഥരായ അച്ഛനമ്മമാര്‍. എന്നാലേതൊരു മാതാപിതാക്കളെയും പോലെ കഴിവിന്‍റെ പരമാവധി അവരെന്‍റെ ജീവിതം സന്തുഷ്ടവും,സ്നേഹ സമ്പന്നവുമാക്കി. എന്‍റെ വിജയങ്ങളില്‍ സന്തോഷിച്ചും, എന്‍റെ സന്തോഷങ്ങളില്‍ വിജയം കണ്ടും അവരുടെ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോയി.
മകന്‍റെ നല്ലയൊരു ഭാവിയും, ഉയര്‍ന്ന രീതിയിലുള്ള ജീവിതവും അവരുടെ ലകഷ്യങ്ങളായി. നല്ല രീതിയിലുള്ള പഠനവും, ഞാന്‍ കൊയ്ത മികച്ച വിജയങ്ങളും ആ ലകഷ്യങ്ങള്‍ക്ക് ആക്കം കൂട്ടി. ഓരോ വിജയങ്ങള്‍ നേടുമ്പോഴും ബന്ധുക്കളും, സുഹൃത്തുക്കളും നല്‍കിയ അനുമോദനങ്ങള്‍ അവര്‍ക്കു എന്നെപ്പറ്റി അഭിമാനിക്കാനും, സ്വപ്നം കാണാനും വക നല്‍കി. എന്‍റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍ അവര്‍ ജീവിക്കാന്‍ മറന്നു പോയോ എന്തോ? എങ്കിലുമെന്‍റെ ലോകം മാത്രമായി അവരുടെ ലോകവും.
അങ്ങിനെയീ വിദേശത്ത് ഉയര്‍ന്ന ജീവിത സാഹചര്യത്തില്‍, ശീഖ്രപുരോഗമന ലോകത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച്, സൌഭാഗ്യങ്ങളുടെ മടിത്തട്ടില്‍ വിരാജിക്കുമ്പോഴും മനസാകെ കലുഷിതമായിരിക്കുന്നു. എന്തോ ഒരു നഷ്ടബോധം. എവിടെയോ മനസ്സിന്‍റെയൊരു പിടച്ചില്‍.
ഇതുവരെയുള്ള ജീവിത പ്രയാണത്തെ വെറുതേയൊന്നു റീവൈന്‍റ് ചെയ്തു നോക്കി.
എന്താണു ഞാന്‍ നേടിയത്? എവിടെയാണ് ഞാനെത്തിപ്പെട്ടത്? ഇതാണോ ഞാനാഗ്രഹിച്ചിരുന്ന ജീവിതം? എവിടെയാണെനിക്കു പിഴച്ചത്?
കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ തികട്ടിവന്നു.
അയല്‍വാസിയും അച്ഛന്‍റെ കീഴുദ്യോസ്ഥനുമായ ദേവസ്യാ അങ്കിളിന്‍റെ മകന്‍ ഡേവിഡ് എന്ന ചെറുപ്പത്തിലെ കളിക്കൂട്ടുകാരന്‍ വളരുന്തോറും അനഭിമിതനായിത്തുടങ്ങി. മികച്ച ജീവിതസാഹചര്യങ്ങള്‍, ഉയര്‍ന്ന കൂട്ടുകെട്ടുകള്‍ മുതലായവക്ക് എല്ലായ്പ്പോഴും മുന്‍ഗണന കൊടുത്തുതുടങ്ങി. 'നിന്‍റെ സമക്കാരോട് മാത്രം കൂട്ടുകൂടു..' എന്ന പിതാവിന്‍റെ ആവര്‍ത്തിച്ചുള്ള ഉപദേശം ലവലേശം കൂട്ടാക്കിയില്ല. സാധാരണക്കാരന്‍റെ ചിന്തകളും, സ്വപ്നങ്ങളും മാത്രമുള്ള ഡേവിഡ് എന്ന കളിക്കൂട്ടുകാരന്‍ എനിക്കൊരു അധികപ്പറ്റായി. സമൂഹത്തിലെ പണക്കാരുടെ മക്കളുമായി മാത്രം ചങ്ങാത്തം കൂടുമ്പോഴും, അവരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ പങ്കുചേരുമ്പോളും, അവരുടെ ഓശാരങ്ങളില്‍ ആഹ്ലാദിക്കുമ്പോഴും അച്ഛന്‍റെ വ്യാകുലത വീണ്ടും മുഴങ്ങി. 'നീ അവരുടെ ചിലവില്‍ക്കഴിഞ്ഞാല്‍ ഒരു ദിവസം നീയുമതുപോലെ ചെയ്യേണ്ടി വരും. നമുക്കതിനു കഴിയുമോ മോനേ?'...
എന്തുകൊണ്ടാണ് ആ മനസിന്‍റെ പിടയല്‍ കാണാതെ പോയത്? അതോ മാതാപിതാക്കള്‍ എന്‍റെ മനസ്സില്‍ പഴജ്ച്ചരും, അസൂയാലുക്കളുമായി മാറിയിരുന്നോ?
അവര്‍ക്കു തരാന്‍പറ്റാഞ്ഞതും, മനസ്സാഗ്രഹിച്ചതുമായ ലകഷ്യങ്ങള്‍ക്കായുള്ള നെട്ടോട്ടമായി ശേഷിച്ച ജീവിതം. കോളേജില്‍ പുതിയ കൂടുകെട്ടുകള്‍ വളര്‍ന്നു. എവിടെയും ഉയരങ്ങള്‍ കീഴടക്കാനും, സമൂഹത്തിന്‍റെ അഭ്രപാളികളിലെത്താനും മനസ് വെമ്പല്‍ കൊണ്ടു. സമൂഹത്തില്‍ ഉന്നതമായ ജീവിതം നയിക്കുന്നവരോട് ആരാധനയും, അത്തരം ജീവിതത്തോട് എന്തെന്നില്ലാത്ത അഭിനിവേശവും തോന്നി. അവരോടു കൂടി നടക്കുമ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ എന്തെല്ലാമോ വെട്ടിപ്പിടിച്ച പ്രതീതി.
പലവട്ടം ഉപദേശിക്കാന്‍ ശ്രമിച്ച ഡേവിഡ്‌നെ എന്‍റെ വളര്‍ച്ചയില്‍ അസൂയാലുവായിക്കണ്ടു. അവന്‍റെ സാധാരണ ജീവിതത്തില്‍ സഹതപിച്ചു.
സ്വപ്നസാക്ഷാത്കാരത്തിനായി ഉയര്‍ന്ന വിദ്യാഭ്യാസം കൈക്കലാക്കി. ഉയര്‍ന്ന ജോലിയില്‍ പ്രവേശിച്ചു. എന്നിട്ടും മനസ്സു ചഞ്ചലപ്പെട്ടു കൊണ്ടിരുന്നു. എന്തൊക്കെ ലഭിച്ചാലും പോരെന്ന തോന്നല്‍. ഒന്നിലും മനസ്സു തൃപ്തനാകുന്നില്ല. സ്വപ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
വിദ്യാഭ്യാസ കാലത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലിയായി സ്വപ്നം. ജോലിയില്‍ കയറിയപ്പോള്‍ വീണ്ടും മെച്ചപ്പെട്ട ശമ്പളം, ജീവിതം, ജോലി സാഹചര്യം എന്നിവയായി. വിദേശ ജീവിതം പുതിയൊരു അഭിനിവേശമായി.
വീണ്ടും സ്വപ്‌നങ്ങള്‍ കാല്‍ച്ചുവട്ടിലേക്കെത്തി. വിദേശത്തു ജോലി, വഴിവിട്ട ബന്ധങ്ങള്‍, കുത്തഴിഞ്ഞ കോര്‍പറേറ്റ് ജീവിതം. ഒടുവിലതും വിരസമായപ്പോള്‍ ഉന്നതമായ കുടുംബത്തില്‍ നിന്നൊരു വിവാഹം. ഒന്നിനും നാടോ, വീടോ, വീട്ടുകാരോ തടസമായില്ല. അവരില്‍ നിന്നൊക്കെ എന്നേ അകന്നിരുന്നു എന്നതാണ് സത്യം. പഴയ ബന്ധങ്ങള്‍ തുടരാനോ, പുതുക്കാനോ ശ്രമിച്ചില്ല.
സുന്ദരിയായ ഭാര്യ, കുഞ്ഞുങ്ങള്‍, വിദേശത്തു സ്വന്തം വീട്, കാര്‍, മറ്റു സുഖസൌകര്യങ്ങള്‍...
എന്നിട്ടും മനസു ചഞ്ചലം തന്നെ. എനിക്കെന്തായിരുന്നു വേണ്ടത്? എന്തായിരുന്നുവെന്‍റെ യഥാര്‍ത്ഥ ലക്‌ഷ്യം?
നഷ്ടപെടുത്തിയ ഉറ്റവരെയും, ഉടയവരെയും ഓര്‍മവരുന്നു. അമ്മയുടെ അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം ഓര്‍മ വരുന്നു. അച്ഛന്‍റെ കൈപിടിച്ചുള്ള നടത്തങ്ങള്‍ ഓര്‍മ വരുന്നു. ഏതൊരു വിഷമഘട്ടത്തിലും സ്വാന്ത്വനിപ്പിക്കാറുള്ള സുഹൃത്തുക്കളെ ഓര്‍മ വരുന്നു. സ്വന്തമെന്നു കരുതിയെന്നെ ലാളിച്ച നിഷ്കളങ്കരായ നാട്ടുകാരെ ഓര്‍മ വരുന്നു. ആധുനികലോകത്തിന്‍റെ മത്സരബുദ്ധികളില്ലാത്ത, നാളെയുടെ വ്യകുലതകളില്ലാത്ത സമാധാനപൂര്‍ണമായ ഇന്നലെകള്‍ ഓര്‍മ വരുന്നു. പലതും വെട്ടിപ്പിടിച്ചെന്ന അഹന്തയില്‍ നില്‍ക്കുമ്പോഴും ഒന്നും തന്നെ നേടിയില്ലെന്ന സത്യവും, വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയ യാഥാര്‍ത്ത്യവും ഓര്‍മ വരുന്നു. ആധുനിക തലമുറയുടെ വികലമായ ചിന്തകളും, അസംബന്ധങ്ങളായ മുന്‍പരിഗണനകളും ഓര്‍മ വരുന്നു. അവനവന്‍റെ സ്വാര്‍ത്ഥത ഓര്‍മ വരുന്നു. വെട്ടിപ്പിടിച്ചവ, പണം, സമൂഹത്തിലുണ്ടാക്കിയെന്നു കരുതിയ സ്ഥാനമാനങ്ങള്‍ എല്ലാം വൃധാവിലായെന്നതു ഓര്‍മ വരുന്നു. ലോകത്തിനു മുമ്പില്‍ ഞാനെന്ന പാഴ്ജന്‍മമൊരു കോമാളിയായത് ഓര്‍മ വരുന്നു. കാലചക്രമെന്നത് വീണ്ടുമൊരവസരം തരാത്ത മത്സരമാണെന്ന് ഓര്‍മ വരുന്നു. ഓര്‍മകള്‍ കണ്ണുനീര്‍ ചാലുകളായി ഒലിച്ചിറങ്ങുന്നു.
ഒടുവില്‍ ഈ ആശുപത്രിക്കിടക്കയില്‍ ഈറനണിഞ്ഞ കണ്ണുകളുമായി കിടക്കുമ്പോള്‍ ഞാനറിയുന്നു ഒറ്റപ്പെടലിന്‍റെ വേദന. കുത്തഴിഞ്ഞ ജീവിതത്തിന്‍റെ ബാക്കിപത്രമായുള്ള മാറാരോഗം എന്നെ ആര്‍ക്കും വേണ്ടാത്തവനാക്കിയിരിക്കുന്നു. ശീലിപ്പിച്ച സൗകര്യങ്ങള്‍ കൊടുക്കാതെയിരുന്നപ്പോള്‍ ഭാര്യയും, കുട്ടികളും അകന്നു പോയിരിക്കുന്നു. സാമ്പത്തികമായ പരിമിതികള്‍ വന്നപ്പോള്‍ പ്രതാപകാലത്തെ സുഹൃത്തുക്കളും പോയിരിക്കുന്നു. വേര്‍പാടിന്‍റെ വേദന ഞാനറിയുന്നു. ഒറ്റപ്പെടലിന്‍റെ ഭീകരത ഞാനറിയുന്നു.
എന്നെ ചികില്‍സിക്കുന്ന ഡോക്ടര്‍ എന്‍റെ പഴയ കളിക്കൂട്ടുകാരന്‍ ഡേവിഡ് ആയതു വിധിവൈപരീത്യം. യാതൊരു നീരസവും കൂടാതെ പഴയ കൂട്ടുകാരനെ പരിചരിക്കുന്ന അവനിലെ മനുഷ്യസ്നേഹിയെ ഞാനറിയുന്നു. ബന്ധങ്ങള്‍ പുലര്‍ത്തേണ്ടത് എങ്ങിനെയെന്നു ഞാനറിയുന്നു.
ഈയവസ്ഥയിലും എന്‍റെ മനസു ചഞ്ചലപ്പെടുന്നു... കൂടുതലാഗ്രഹിക്കുന്നു... വീണ്ടുമൊരു ജീവിതം... തെറ്റുകള്‍ തിരുത്താനൊരവസരം... ദൈവം തന്നിട്ടുള്ളതില്‍ ഒതുങ്ങാനും തൃപ്തനാകാനുമൊരു ശ്രമം... എന്നെ സ്നേഹിക്കുന്നവരെ ആത്മാര്‍ഥമായി സ്നേഹിക്കാനൊരു ജന്‍മം... ഇനിയൊരിക്കലും നടക്കാത്ത മോഹം...
ഇതു നടക്കില്ലയെന്നു ഉറപ്പുള്ളപ്പോഴും മനസു വെറുതെ ചഞ്ചലപ്പെടുന്നു...
No comments:
Post a Comment