Sunday, January 1, 2012

അണ്ടി പോയ മച്ചാന്‍മാര്‍


മറ്റൊരു അനുഭവഗാഥ... എന്‍റെ ദുബായിലെ റൂംമേറ്റ്‌ ഷമീലിന്‍റെത്...

മലപ്പുറത്തെ അറാംപെറപ്പിന്‍റെ പ്രസിഡണ്ടായി ലവന്‍ വിലസുന്ന കാലം. വീട്ടില്‍ ലവനു ലവലേശം വിലയില്ലെങ്കിലും നാട്ടില്‍ പുല്ലുവിലയായിരുന്നു...... ഭക്ഷണകാര്യങ്ങള്‍ വീട്ടില്‍ത്തന്നെ നടക്കുമെങ്കിലും, 'ഇനി മുതല്‍ നിനക്കു 3 പേര്‍ കഴിക്കുന്നതില്‍ക്കൂടുതല്‍ ഭക്ഷണം തരില്ല' എന്ന ബാപ്പയുടെ ആഹ്വാനം വയറ്റില്‍ കൊക്കൊപ്പുഴുവിനെ വളര്‍ത്തിയിരുന്ന ഷമീലിന്‍റെ ചെവിയില്‍ ഇടിത്തീയായി വീണു.

'പടച്ചോനെ.... ദഹനപ്രക്രിയ കൃത്യമായി നടക്കുന്നത് ഇത്രവല്യ കുറ്റമാണോ??? ബാപ്പക്കങ്ങിനെ പലതും പറയാം, എന്‍റെ മനസിനെയാരു പറഞ്ഞു മനസിലാക്കും???'... ഷമീലിന്‍റെ ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി... കുറെ കയറിക്കഴിഞ്ഞപ്പോള്‍ വഴിതെറ്റിയതു കൊണ്ടോയെന്തോ തിരിച്ചിറങ്ങി വന്നു...

മുട്ടില്ലാത്ത ഭക്ഷണത്തിന് സ്വന്തമായൊരു മാര്‍ഗം വേണമെന്ന ചിന്ത പുതിയ പദ്ധതികളാവിഷ്കരിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങിനെ ഭക്ഷണം കഴിക്കാന്‍വേണ്ടി മാത്രം ജീവിക്കുന്ന ഷമീലും, ജീവിക്കാന്‍വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്ന സുഹൃത്തുക്കളും ഒത്തുചേര്‍ന്നു... സുഹൃത്തുക്കളെന്ന് പറഞ്ഞാല്‍ അമ്മാവന്‍മാരുടെ മക്കള്‍ തന്നെ. സലാഹു, ഷിഹാബു... ഇങ്ങനെ 'ത്രീമെന്‍ ആര്‍മി‍' യോഗങ്ങളും, ചര്‍ച്ചകളും തകൃതിയായി നടന്നു.  സച്ചിന്‍ നൂറാമത്തെ സ്വെഞ്ചറിയടിക്കാന്‍ ആരാധകര്‍ കാത്തുനിക്കുന്ന പോലെ മൂവര്‍സംഘം ഒരവസരത്തിനു വേണ്ടി കാത്തുനിന്നു...

അങ്ങിനെ അണ്ടിക്കാലം സമാഗതമായി (തെറ്റിദ്ധരിക്കരുത്... കശുവണ്ടി പൂക്കുന്ന കാലമാണ് ഉദ്ദേശിച്ചത്... ഈ കഥയില്‍ മുഴുവന്‍ അണ്ടി... അണ്ടി... എന്നു പറഞ്ഞാല്‍ ആ ഉദ്ദേശം മാത്രമേയുള്ളൂ കേട്ടാ....) ... ബാപ്പ ബുദ്ധിപൂര്‍വം ഏക്കര്‍ കണക്കിനു ഭൂമിയില്‍ കശുമാവു വെച്ചത്കൊണ്ടു നല്ല വരുമാനമുണ്ടാകുന്ന കാലം. എല്ലാം ശേഖരിച്ചു ഗോഡൌണില്‍ സൂക്ഷിക്കും. ആഴ്ചയിലൊരിക്കല്‍ കോഴിക്കോട്ടങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കും...

ഈ കാലങ്ങളില്‍ മൂവര്‍സംഘത്തിനു ബാപ്പയൊരു ഓഫര്‍ കൊടുക്കാറുണ്ടായിരുന്നു.

'പറമ്പിലെ പണിക്കാരെക്കൂടാതെ നിങ്ങള്‍ക്കും കശുവണ്ടികള്‍ പെറുക്കിയെടുത്തു ഗോഡൌണില്‍ ഏല്‍പ്പിക്കാം. അങ്ങാടിയില്‍ കിട്ടുന്നതിനടുപ്പിച്ചു ന്യായമായ വിലയും തരും... തയ്യാറെങ്കില്‍ നിങ്ങള്‍ക്കൊരൊരുത്തര്‍ക്കും ഓരോ ഏരിയ തരാം... അവിടെനിന്നും മാത്രമേ പെറുക്കാവൂ...'

3 പേരും നിമിഷനേരം കൊണ്ടു മനസ്സില്‍ 10 ലഡ്ഡു വീതം 30 ലഡ്ഡു പൊട്ടിച്ചു തീര്‍ത്തു...

കാലകത്തിയാല്‍ കശുവണ്ടിത്തോട്ടം അടിച്ചുമാറ്റുന്ന നമ്മള്‍ക്ക് പറ്റിയ പണി...
ഗോഡൌണ്‍ ഇച്ഛീച്ചതും ബാപ്പ കല്‍പ്പിച്ചതും അണ്ടി !!!

ഇത്തരത്തില്‍ ഒരുവിധം പ്രശ്നങ്ങള്‍ തരണംചെയ്തു പോകുമ്പോള്‍ വീണ്ടും ദുര്‍ഘടങ്ങള്‍... ഇപ്പോഴുള്ള വരുമാനം കഷ്ടി അന്നന്നത്തെ വട്ടച്ചെലവിനു മാത്രം... വല്ലപ്പോഴുമൊരു ബിരിയാണി കഴിക്കാനും, ടൌണില്‍പ്പോയി അടിച്ചുപൊളിക്കാനുമുള്ള അണ്ടി വാരിയിട്ടു കിട്ടുന്നില്ല...

ഇനിയെന്ത് എന്നചിന്ത കൊടുമ്പിരികൊണ്ടു...

'പറമ്പിലെ പണിക്കാര്‍ക്കിട്ടു പണികൊടുത്താലോ???...'

'അതുവേണ്ട... ബാപ്പയറിഞ്ഞാല്‍ നമുക്കുതന്നെ പണികിട്ടും...'

ഇങ്ങനെ ചിന്തകളും, മറുചിന്തകളും എവിടെയുമെത്താതെ വിഹരിച്ചു...

പൊടുന്നനെ ഷമീല്‍ തുള്ളിച്ചാടി... "യൂറേകാകാകാകാകാകാ"...

"ആ കാ കൊണ്ട് എന്ത് കാര്യം??? കശുമാവിന്‍റെ കാ തന്നെ വേണ്ടേ???"... സലാഹുവിന്‍റെ സംശയം... (ഇതെന്താ ഇങ്ങനെയൊരു സംശയം എന്നല്ലേ നിങ്ങള്‍ ഇപ്പൊ ചിന്തിച്ചേ??? ഇതൊക്കെയെന്തു??? സംശയങ്ങള്‍ വരാന്‍ പോകുന്നതേയുള്ളൂ...)

വന്‍പ്രതീക്ഷയോടെയെത്തിയിട്ടു എട്ടുനിലയില്‍ പൊട്ടിയ സിനിമയുടെ സംവിധായകനെപ്പോലെ ഒരു ഭ്രാന്താവേശത്തോടെ ഷമീല്‍ സലാഹുവിനെ ‘ക’യും ‘മ’യും കൂട്ടി പ്രാകി. അവസാനമൊരു ചോദ്യവും... " ഇപ്പൊ മനസിലായോടാ കോപ്പേ കാ കൊണ്ട് എന്ത് കാര്യമെന്ന്???"...

"അതല്ലെടെ... അവനെന്തോ ഐഡിയ കിട്ടിയെന്ന്.... പറയെടാ ഷമീലെ..." കാര്യം മനസ്സിലായ ഷിഹാബുവിന്‍റെ വിശദീകരണം...

"ഗോഡൌണില്‍ അങ്ങാടിയില്‍ കൊണ്ടുപോകേണ്ട അണ്ടിച്ചാക്കുകള്‍ വെച്ചിട്ടുണ്ടാകും...  എല്ലാ ചാക്കില്‍നിന്നും കുറേശ്ശെയെടുത്താല്‍ ആര്‍ക്കും മനസ്സിലാകില്ല..." ഷമീല്‍ തന്‍റെ പദ്ധതി വെളിപ്പെടുത്തി.

'വാട്ട് ആന്‍ ഐഡിയ സര്‍ജീ....' ... എല്ലാവരും സമ്മതിച്ചു...

ഇനി ഐഡിയ പ്രവര്‍ത്തികമാക്കാനുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറാക്കണം...

അവസാനം ഓപ്പറേഷന്‍ ലീഡര്‍ ഷമീല്‍ വിശദമായ പദ്ധതി സംഘാംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു.

"ബാപ്പയുടെ കയ്യില്‍നിന്നും രാത്രി ഗോഡൌണിന്‍റെ താക്കോല്‍ അടിച്ചുമാറ്റുന്നു... ഗോഡൌണില്‍ക്കയറി എല്ലാ ചാക്കില്‍നിന്നും കുറേശ്ശെ അണ്ടി അടിച്ചുമാറ്റുന്നു... താക്കോല്‍ തിരിച്ചു വെക്കുന്നു... അടുത്തദിവസം ഇതേ അണ്ടി ബാപ്പയ്ക്കു തിരിച്ചു വില്‍ക്കുന്നു... എങ്ങിനെയുണ്ട്???"

"ബലെ ഭേഷ്‌" ... സ്വന്തം പത്തായം കാലിയാക്കാനുള്ള പദ്ധതിക്ക് മച്ചുനിയന്‍മാരുടെ അകമഴിഞ്ഞ സപ്പോര്‍ട്ട്...

ഇത്തരം കുരുട്ടു കാര്യങ്ങള്‍ ചെയ്യാന്‍മാത്രം അതീവതാല്‍പ്പര്യവും അര്‍പ്പണബോധവുമുള്ള മൂവര്‍സംഘം അന്നു രാത്രിയില്‍ത്തന്നെ 'ഓപറേഷന്‍ അണ്ടിപൊക്കല്‍' വിജയകരമായി പൂര്‍ത്തിയാക്കി...

അടുത്ത ദിവസംതന്നെ സംഘം തൊണ്ടിമുതലും, അല്ലാതെയുള്ള ഡെയിലി ക്വോട്ടയും ചേര്‍ത്തു ബാപ്പയുടെ സമക്ഷം ഹാജരാക്കി... സാധാരണയുള്ളതിലും കൂടുതലളവു കണ്ട ബാപ്പ കാര്യമന്വേഷിച്ചു...

"ഇന്നു കുറെസമയം പറമ്പിലായിരുന്നു... കൂടുതല്‍ പണിയെടുത്തു... അല്ലേടാ???" സലാഹു വിശദീകരണം കൊടുത്തിട്ട് സപ്പോര്‍ട്ടിനായി സംഘാംഗങ്ങളോട്...

"തന്നെ... തന്നെ..." എന്നു സംഘാംഗങ്ങള്‍.

ബാപ്പ അണ്ടിയുടെ ഗുണനിലവാരം നോക്കി വിലയിരുത്തി... അതിനുശേഷം പണിക്കാരോട്...

"എല്ലാമെടുത്തു  ഗോഡൌണില്‍ വെക്കൂ... പൈസ പിന്നെക്കൊടുത്താല്‍ മതി..."

"അല്ല ബാപ്പാ... ഇന്നു രൊക്കം, നാളെ കടം എന്നല്ലേ പ്രമാണം???" സലാഹുവിന്‍റെ സംശയം...

"പൈസ നാളെ രാവിലെ വീട്ടില്‍നിന്നും തരാം..." ബാപ്പയുടെ ഉറപ്പ്...

ഷമീലിനു എന്തോ പന്തികേടു മണത്തു... സാധാരണ അന്നന്നുതന്നെ പൈസ തരുന്ന ബാപ്പ എന്തിനു മാറ്റിവെക്കണം???

"എടാ... ബാപ്പയ്ക്കു കാര്യം പിടികിട്ടിയെന്നു തോന്നുന്നു.. കേട്ടാ..." ഷമീലിന്‍റെ അങ്കലാപ്പ്...

"ഇല്ലെടെ... ബാപ്പയെന്നല്ല, ഒരു കുഞ്ഞുപോലും അറിയില്ല..." ഷിഹാബുവിന്‍റെ ഉറച്ചവിശ്വാസം പുറത്തുവന്നു...

"അതിനവിടെ കുഞ്ഞുങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ..." അതിനിടയില്‍ സലാഹുവിന്‍റെ   ഉറച്ചവിശ്വാസവും പുറത്തുവന്നു!!!

ഇന്‍ ഹരിഹര്‍നഗറിലെ അപ്പുക്കുട്ടനെ ബാക്കിയുള്ളവര്‍ നോക്കുന്നതുപോലെ സലാഹുവിനെ ബാക്കിയുള്ളവര്‍ നോക്കി...

ഷമീല്‍ വീണ്ടും തിരിഞ്ഞു ഷിഹാബുവിനോട്...

"നീ കുറെകാലം നാട്ടിലില്ലാത്തതിനാലാണ് അറിയാത്തതു മോനേ... ഇത്തരം കാര്യങ്ങളില്‍ ബാപ്പ ഭയങ്കര 'കണ്ണിംഗ്' ആണ്...

"അവിടെയുള്ള ബാപ്പയുടെ കണ്ണ് എങ്ങിനെയെടാ ഇങ്ങാവുന്നതു???" സലാഹുവിന്‍റെ സംശയങ്ങള്‍ തീരുന്നില്ല....

"യെടെ.. യെടെ... കണ്ണിംഗ് എന്നു വെച്ചാല്‍ സാമര്‍ത്ഥ്യം..."

"ഓഹ്.. ലത്.... ശരി ശരി..." തല്‍ക്കാലം സംശയങ്ങളോതുക്കി സലാഹു...

"ബാപ്പ ഒരിക്കലും അറിയൂല... നമ്മള്‍ 3 പേര്‍ക്കു മാത്രമേ ഇതു അറിയാവുള്ളൂ... അതുകൊണ്ട് പേടിക്കേണ്ട..." ഷിഹാബുവിന്‍റെ വിശ്വാസം ഒന്നുകൂടെ ഉറച്ചു...

"ഹെന്‍റെ മോനേ... ഞമ്മളു മനസ്സില്‍ക്കാണുന്ന കാര്യം അപ്പോള്‍ത്തന്നെ മഴവില്‍മനോരമയില്‍ സ്പോണ്‍സര്‍ഡു പ്രോഗ്രാമായി കാണുന്നയാളാണ് ബാപ്പ... " ഷമീല്‍ തന്‍റെയറിവു വെളിപ്പെടുത്തി.

"ആ പ്രോഗ്രാമിന്‍റെ സമയത്ത് നമ്മള്‍ക്ക് പവര്‍ ഓഫ്‌ ആക്കിയാലോ???" ഒരു കിടിലന്‍ ഉപായം പറഞ്ഞ ഗമയില്‍ സലാഹു...

"ഏതു പ്രോഗ്രാം???" ഷമീലും, ഷിഹാബുവും ഒരുമിച്ചു ചോദിച്ചു...

"അല്ല... മഴവില്‍മനോരമയില്‍ വരുന്ന സ്പോണ്‍സര്‍ഡു പ്രോഗ്രാം..." സലാഹു വ്യക്തമാക്കി...

"എന്തോന്നെടെ ഇതു??? കേള്‍ക്കുന്ന ഞങ്ങളുടേത് പോട്ടെ... പറയുന്ന നിനക്കെങ്കിലും മടുക്കെണ്ടേ??? ഇന്നിനി വേറെ പോഴത്തരങ്ങള്‍ കേള്‍ക്കാന്‍ വയ്യ... നമുക്കു പിരിയാം... നാളെ വരുന്നിടത്ത് വെച്ച് കാണാം..." ത്രിമൂര്‍ത്തികള്‍ പിരിഞ്ഞു...

"അതിപ്പോ വരുന്നത്...." സലാഹു പകുതിയാക്കിയപ്പോഴേക്കും ഷമീല്‍ ഇടപെട്ടു...

"വേണ്ടാടാടാടാടാ... മതീതീതീതീതീ.... വരുന്നിടത്ത് വെച്ച് കാണാം എന്നു ഞാന്‍ പറഞ്ഞതിന്, എവിടുത്തെക്കാ വരുന്നത് എന്നു ചോദിക്കാനല്ലേ??? ഇന്നീ കളിയിനി കളിക്കാന്‍ വയ്യ.... നാളെ തുടരാം.."

അടുത്തദിവസം രാവിലെ ത്രിമൂര്‍ത്തികള്‍ ബാപ്പയുടെ മുന്‍പിലെത്തി...

"ബാപ്പാ... പൈസാ..." തലചൊറിഞ്ഞു കൊണ്ടു കാര്യം അവതരിപ്പിച്ചു...

"നിങ്ങളു ഭക്ഷണം കഴിച്ചോ? ഇല്ലെങ്കില്‍ കഴിച്ചിട്ടു വാ"...

സമയം വീണ്ടുംപോയി... ഭക്ഷണം മേശപ്പുറത്തുവച്ചു ഉമ്മ വിളിച്ചു... "ബ്രേക്ക്‌ ഫാസ്റ്റ്..."

എല്ലാവരുടെയും മുന്നേ അകത്തെത്തിയ സലാഹു "എവിടെ ഉമ്മാ??? ഞാന്‍ പൊട്ടിക്കാം..."

"പൊട്ടിക്കാനോ??? എന്തു???" ഞങ്ങള്‍ ചോദിക്കാന്‍വന്നത് ഉമ്മ ചോദിച്ചു...

"ഉമ്മയല്ലേ പറഞ്ഞത് എന്തോ ഫാസ്റ്റ് ആയിട്ട് ബ്രേക്ക്‌ ചെയ്യാന്‍???"

ലവന്‍ രാവിലെത്തന്നെ തുടങ്ങിയതു കണ്ടു അവനിട്ടൊരെണ്ണം പൊട്ടിച്ചാലോയെന്നു പോലും തോന്നി മറ്റു രണ്ടുപേരും... "യെവന്‍ കൊളമാക്കുമോടെ???"

ഭക്ഷണമേള കഴിഞ്ഞു വീണ്ടും ബാപ്പയുടെ സമക്ഷത്തിലേക്ക്...

"ബാപ്പാ... പൈസ..." ഷിഹാബുവിന്‍റെ ചോദ്യം...

"ഹും... അതിനുമുമ്പു പറയു... അതെല്ലാം നിങ്ങള്‍ പെറുക്കിയത് തന്നെയാണോ???"  ബാപ്പയുടെ മറുചോദ്യം...

"പണിപാളി മോനേ... ബാപ്പക്കെന്തോ സംശയമുണ്ട്‌... നമുക്കു സത്യം പറയാം..." ഷമീലിന്‍റെ ഉപദേശം...

"ഇല്ല ബാപ്പാ.... ഞങ്ങള്‍ തന്നെയാ പെറുക്കികള്‍ ...." സലാഹു പണിതുടങ്ങി...

"എന്ത്???" സലാഹു ഒഴികെയെല്ലാവരും ഞെട്ടി...

"ഞങ്ങള്‍ തന്നെ പെറുക്കിയതാണെന്ന്..." സലാഹു വ്യക്തമാക്കി... എന്നിട്ടു പതുക്കെ... "ഈ ബാപ്പയ്ക്കു ശുദ്ധമലയാളം ശരിക്കു അറിയൂലെ !!!"

"സത്യമാണോ???" വീണ്ടും ബാപ്പ...

പന്തികേടു തോന്നിയ ഷമീല്‍ മിണ്ടാതെയിരുന്നെങ്കിലും ഷിഹാബു പിന്താങ്ങി....

"അതെ ബാപ്പ... എല്ലാം ഞങ്ങള്‍ കൂടുതല്‍ സമയം ചെലവിട്ടു പെറുക്കിയതാ... എല്ലാ ദിവസവും ഇനിയിങ്ങനെയാ..."

"അതെയതെ.... നാളെയും ഞങ്ങള്‍ പെറുക്കികളാകും.." വീണ്ടും സലാഹു രംഗത്ത്...

ബാപ്പയ്ക്കു കാര്യം മനസ്സിലായെന്നു ഉറപ്പായ പരിഭ്രാന്തിയില്‍ ഷമീല്‍ വിറക്കാന്‍ തുടങ്ങി. ഹൃദയമിടിപ്പുകള്‍ കൂടുന്നു... ശരീരം വിയര്‍ക്കുന്നു...

ഈയവസരത്തില്‍ ഷമീലിനോടു ചേര്‍ന്നുനിന്നു കൊണ്ടു സലാഹുവിന്‍റെ വായില്‍നിന്നും സ്ഥിരമെന്നപോലെ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രസ്താവന...

"എടാ... ദേ റോഡില്‍ ജംബോ സര്‍ക്കസ്സിന്‍റെ ചെണ്ടകൊട്ട്... നമ്മള്‍ക്കും കാണാന്‍ പോകണം കേട്ടാ..."

"തന്നേ ??? എന്തായാലും പോകണം..." ഷിഹാബുവിന്‍റെ സപ്പോര്‍ട്ട്...

"ജംബോ സര്‍ക്കസ്സിന്‍റെ ചെണ്ടകൊട്ടല്ലെടാ പട്ടികളെ... എന്‍റെ മനസ്സില്‍ പെരുമ്പറ കൊട്ടുന്ന ശബ്ദമാ..." ഷമീല്‍ വിളറിയ മുഖത്തോടെ പറഞ്ഞു....

"സത്യം പറയണം... അതു പറയാന്‍വേണ്ടി മാത്രമാ നിങ്ങള്‍ക്ക് ഞാന്‍ രാവിലെവരെ സമയം തന്നത്... നിങ്ങളായിട്ടു പറയാന്‍വേണ്ടി മാത്രം..." ബാപ്പയുടെ അന്ത്യശാസനം...

"എന്ത് പറയാന്‍ ബാപ്പ???" ഷിഹാബുവിന്‍റെ അവസാനറൗണ്ട് പൊട്ടന്‍കളി...

"സാധാരണ കൊണ്ടുവരാറുള്ളതിന്‍റെ നാലിരട്ടി അണ്ടി നിങ്ങളെങ്ങിനെയൊപ്പിച്ചുവെന്നു??? സാധാരണ ഉണ്ടാകുന്നതിലും  കൂടുതല്‍ നേരം നിങ്ങള്‍ പറമ്പിലുണ്ടായിരുന്നില്ലെന്നു പണിക്കാര്‍ പറഞ്ഞിരുന്നു..."

'പണിക്കാര്‍ അവരെക്കൊണ്ടു പറ്റുന്നപോലെ പണി തന്നിരിക്കുന്നു...'

"ഞങ്ങള്‍ രാത്രിയിലും പെറുക്കിയിരുന്നു ബാപ്പാ..." ബാലന്‍സ് വന്ന 'പെറുക്കിസമയം' ഫില്‍ ചെയ്യാന്‍ സലാഹു ശ്രമിച്ചു...

"രാത്രിയിലോ... എവിടെനിന്ന്???" ബാപ്പ 'സേതുരാമയ്യര്‍' ക്ക് പഠിക്കാന്‍ തുടങ്ങി...

"അതുപിന്നെ... രാത്രിയില്‍... പറമ്പില്‍... " സലാഹുവിന്‍റെ എവിടെയുമെത്താതെയുള്ള വിശദീകരണം...

മിണ്ടാതെയിരിക്കാന്‍ സലാഹുവിനോട് ഷമീല്‍ കണ്ണടച്ചു കാണിച്ചു...

"എന്താടാ കണ്ണടച്ചു കാണിക്കുന്നേ??? ഞാന്‍ പറയണമായിരുന്നോ രാത്രിയില്‍ ഗോഡൌണില്‍ ആയിരുന്നെന്നു??? ബുദ്ധി വേണമെടാ ബുദ്ധി..."  സലാഹുവിനു ദേഷ്യം വന്നു...

ഈ ഉരുണ്ടുകളി കണ്ടു ബാപ്പയുടെ മുഖം ദേഷ്യത്താല്‍ ചുവക്കാന്‍ തുടങ്ങി...

അപ്പോഴേക്കും പിടിമുറുങ്ങിയതറിഞ്ഞ ഷമീല്‍ പിടികൊടുത്തു...

"ഞങ്ങള്‍ മറ്റു ചാക്കില്‍നിന്നും എടുത്തതാണ് ബാപ്പ... ക്ഷമിക്കണം..."

"ഞാനുമുണ്ടായിരുന്നു ബാപ്പാ..." ഒട്ടും സമയം പാഴാക്കാതെ സലാഹു കൂട്ടുപ്രതിയായി...

"നീയോടാ???" ഷിഹാബുവിനോട് ബാപ്പ...

"ഹും..." ഷിഹാബു തലയാട്ടി...

"ഇനി മേലാല്‍ ആവര്‍ത്തിക്കരുത്... ഇനി നിങ്ങള്‍ പെറുക്കുകയും വേണ്ടാ... നാലുപേരു കണ്ടാല്‍ എന്താവുമെന്ന വിചാമില്ലാത്തവന്‍മാര്‍... പൊയ്ക്കോ എന്‍റെ മുമ്പീന്നു..." ബാപ്പ അന്തിമവിധി പറഞ്ഞു...

"ഹുംഹുംഹും...." മൂന്നുപേരും അമര്‍ത്തിമൂളി...

എന്നാലുമൊരു സംശയം ബാക്കിയായ ഷിഹാബു ബാപ്പയോട്...

"അല്ല ബാപ്പാ... നിങ്ങള്‍ക്കതെങ്ങിനെ മനസിലായി ???"

"ഏതു കശുവണ്ടി മരത്തിലാടാ പഹയന്‍മാരെ ഒരേസമയം വ്യത്യസ്ത വലുപ്പത്തിലും,നിറത്തിലും, തരത്തിലുമുള്ള അണ്ടിയുണ്ടാകുക???" ബാപ്പ അന്വേഷണത്തിന്‍റെ തുമ്പ്‌ പറഞ്ഞുതന്നു...

'ശരിയാ... പലചാക്കില്‍ നിന്നും മിക്സ്‌ ചെയ്തപ്പോള്‍ അതങ്ങോട്ടു ഓര്‍ത്തില്ല... ഹും...'

"എന്താണല്ലേയീ രാസവളങ്ങളുടെയൊരു കാര്യം... ഒരേ മാവ്‌ വ്യത്യസ്തമായ അണ്ടി തരുന്നു... ഇനിയതുകാരണം ആണ്‍മാവ് പെന്‍മാവിന്‍റെ ചാരിത്ര്യം സംശയിക്കുമോ?"

"അതൊക്കെപ്പോട്ടെ... ആ നാലുപേര്‍ ആരെടെ???" ചോദ്യങ്ങള്‍ സലാഹുവിന്‍റെത്...

"ഏതു നാലുപേര്‍???" ഇത്തവണ ഷിഹാബു...

"ബാപ്പ പറഞ്ഞില്ലേ നാലുപേരു കണ്ടാല്‍ എന്താവുമെന്ന വിചാരമുണ്ടോയെന്നു... നമ്മളെക്കാണാനായി നടക്കുന്ന ആ നാലുപേര്‍ !!! " സലാഹുവിന്‍റെ അവസാന റൗണ്ട് വെടി...

എന്തായാലും അന്നുമുതല്‍ അണ്ടിക്കാലത്തെ ഓഫര്‍ പിന്‍വലിക്കപ്പെട്ടു...

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് !!!


വാല്‍ക്കഷണം: ഈ കഥയ്ക്കോ, കഥാപാത്രങ്ങള്‍ക്കോ ജീവിക്കുന്നവരുമായോ, അല്ലാത്തവരുമായോ യാതൊരുവിധത്തിലുള്ള ബന്ധവുമില്ല... അഥവാ ബന്ധം തോന്നിയാല്‍ അതൊട്ടും യാദൃശ്ചികമല്ല, മറിച്ച് ഷമീല്‍ പറഞ്ഞു എഴുതിപ്പിച്ചതാണ്...

No comments:

Post a Comment